ന്യൂഡൽഹി: ലോകരാജ്യങ്ങളിൽ ശക്തരാണ് ഭാരതമെന്നും വിവിധ മേഖലകളിൽ ഇന്ത്യയുമായി സിങ്കപ്പൂർ സഹകരിക്കുമെന്ന് പ്രസിഡൻ്റ് ഷൺമുഖരത്നം. രാജ്യത്ത് സെമികണ്ടക്ടർ മേഖല വിപുലീകരിക്കാൻ സിങ്കപ്പൂർ ഒപ്പമുണ്ടാകുമെന്ന് പ്രസിഡൻ്റ് ഉറപ്പുനൽകി.
സുസ്ഥിര വികസനത്തിനാണ് ഇരുരാജ്യങ്ങളും പ്രാധാന്യം നൽകുന്നത്. സൗരോർജവും കാറ്റിൽ നിന്നുള്ള ഊർജ്ജവും ഇന്ത്യയിൽ സുലഭമാണ്. ഇത് ഗ്രീൻ അമോണിയത്തിന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് സിങ്കപ്പൂർ പ്രസിഡൻ്റ് പറഞ്ഞു. കാർബൺ ബഹിർഗമനത്തെ കുറയ്‌ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കൊപ്പം സിങ്കപ്പൂരും പങ്കാളിയാകാൻ താത്പര്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് രാജ്യങ്ങളും മുൻഗണന നൽകുന്ന കാര്യങ്ങൾ സാമ്യത പുലർത്തുന്നവയാണ്. ഇന്ത്യയിലെ അർദ്ധചാലക മേഖലയ്‌ക്ക് പിന്തുണയേകുമെന്നും അദ്ദേഹം വ്യക്തമാക്കി. സെമികണ്ടക്ടർ ആവാസ വ്യവസ്ഥയിലേക്ക് ഏത് തരത്തിൽ സംഭാവന ചെയ്യാനാകുമെന്നാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ ഭാവി നിർവചിക്കുന്ന ക്രിയാത്മക കഴിവിലാണ് ഇരുരാജ്യങ്ങളും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനസംഖ്യാശാസ്ത്രം, വികസന പ്രക്രിയകൾ, കയറ്റുമതി തുടങ്ങി സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്തേകുന്ന ഘടകങ്ങളിൽ സാമ്യത പുലർത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും സിങ്കപ്പൂരുമെന്നും ഷൺമുഖരത്നം പറഞ്ഞു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്ക് ശക്തി പകരുന്ന പദ്ധതികളും സഹകരണവും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ദ്വിദിന സന്ദർശനത്തിനായി ഒഡിഷയിലെത്തിയതായിരുന്നു അദ്ദേഹം.















