തിരുവനന്തപുരം: ഭരണഘടനയെപ്പറ്റി വാതോരാതെ സംസാരിക്കുകയും ഭരണഘടനയെ എങ്ങനെ കൊല്ലാമെന്ന ഗവേഷണം നടത്തുകയുമാണ് കേരളത്തിലെ പിണറായി സർക്കാരെന്ന് കെ സുരേന്ദ്രൻ . ഭരണഘടനാ ശിൽപി ഡോ.ബി.ആർ.അംബേദ്കറുടെ സംഭാവനകളെ ഉയർത്തിക്കാട്ടിയുള്ള ‘സംവിധാൻ ഗൗരവ് അഭിയാൻ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഉദ്ഘാടനം നിർവ്വഹിച്ചു. എക്കാലത്തും ഭരണഘടനയെയും ഭരണഘടനാ ശില്പിയെയും തള്ളിക്കളയുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് അദ്ദേഹം വിമർശിച്ചു.
രാജ്യത്തെ ഭരണഘടനാ നിർമ്മാണത്തിൽ അംബേദ്കർ വഹിച്ച പങ്ക് ചെറുതല്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഭരണഘടന അഭിമാനം എന്ന പേരിൽ ഒരു വർഷം നീളുന്ന പരിപാടിയാണ് രാജ്യവ്യാപകമായി നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്.
പാർലമെന്റിന്റെയും നിയമസഭയുടെയും അധികാരങ്ങളെക്കുറിച്ച് ഭരണഘടന വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ പാർലമെന്റ് പാസാക്കുന്ന എല്ലാ നിയമത്തിനുമെതിരായ നിലകൊള്ളുന്ന നിലപാടാണ് കേരള നിയമസഭ സ്വീകരിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. വൈസ് ചാൻസലർ നിയമനത്തിലുൾപ്പെടെ ഇടതുസർക്കാരിന്റെ പ്രവർത്തികൾ അതാണ് വ്യക്തമാക്കുന്നത്. നിയമസഭകൾക്ക് അധികാരമില്ലാത്ത കാര്യങ്ങളിൽ കേരള നിയമസഭ പ്രമേയം ഉൾപ്പെടെ പാസാക്കുകയാണെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണഘടനയെ അട്ടിമറിക്കാനാണ് ഓരോ ദിവസവും ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. ഭരണഘടനയെ ദുരുപയോഗം ചെയ്ത ആദ്യ സംസ്ഥാനം കേരളമാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നവരെ സംരക്ഷിക്കാനാണ് കേരളത്തിലെ സർക്കാർ ഇടപെടുന്നത്. ഇത്രയധികം രാഷ്‌ട്രീയ കൊലപാതകങ്ങൾ നടക്കുന്ന കേരളത്തിൽ അതിലെ പ്രതികളെ രക്ഷിക്കാൻ സുപ്രീംകോടതി വരെ സർക്കാർ ഖജനാവിൽ നിന്ന് പണം ചിലവാക്കി പോകുകയാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.














