ഒക്ടോബർ ഏഴ് ആക്രമണത്തിൽ ബന്ദികളാക്കപ്പെട്ട നാല് വനിതകളെ കൂടി വിട്ടയച്ച് ഹമാസ്. ഗാസ സിറ്റിയിൽ വച്ച് ഇവരെ റെഡ്‌ക്രോസിന് കൈമാറി. ഇസ്രായേൽ സേനയിലെ നാല് വനിതാ സൈനികരെയാണ് വിട്ടയച്ചത്.
ഐഡിഎഫ് യൂണിഫോമാണ് നാല് പേരും ധരിച്ചിരുന്നത്. ഇസ്ലാമിക് ജിഹാദ് ഭീകരരും ഹമാസ് ഭീകരരും തോക്കും ആയുധങ്ങളും ബാനറുകളുമായി ജനക്കൂട്ടത്തെ വളഞ്ഞിരുന്നു. ഇതിനിടയിലൂടെയാണ് ബന്ദികളെ കൈമാറ്റം ചെയ്തത്.
കരീന അരിയേവ് (20), ഡാനിയേല ഗിൽബോവ (20), നാമ ലെവി (20), ലിറി അൽബാഗ് (19) എന്നിവരെയാണ് വിട്ടയച്ചത്. 476 ദിവസമാണ് ഇവരെ ബന്ദികളാക്കിയത്. ജനക്കൂട്ടത്തിനിടയിലൂടെ സന്തോഷത്തോടെ നടന്നുനീങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൈകൾ ഉയർത്തി അഭിവാദ്യം ചെയ്തും പുഞ്ചിരിച്ചും അവർ അതിർത്തി കടന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
WATCH: Four female Israeli hostages seen in IDF uniforms, waving to crowd, before boarding Red Cross vehicles in Gaza pic.twitter.com/ypJaTQtdje
— i24NEWS English (@i24NEWS_EN) January 25, 2025
ഇത്തവണയും ഹമാസ് ‘ഗിഫ്റ്റ് ബാഗ്’ നൽകിയാണ് ബന്ദികളെ വിട്ടയച്ചത്. ഗാസയുടെ ചിത്രം, വിട്ടയക്കൽ സർട്ടിഫിക്കറ്റ്, തടങ്കലിൽ പാർപ്പിച്ചപ്പോഴുള്ള ചിത്രം എന്നിവയാണ് പേപ്പർ ബാഗിലുള്ളത്. ഹമാസിന്റെ ക്രൂരത തുടരുന്നതിന്റെ ഉദാഹരണമായിട്ടാണ് ഈ ബാഗിനെ വിലയിരുത്തുന്നത്.
ഇന്ന് 200 പാലസ്തീൻ പൗരന്മാരെയാണ് ഇസ്രായേൽ വിട്ടയ്‌ക്കുന്നത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് ആറ് ദിനങ്ങൾ പിന്നിടുമ്പോൾ ഹമാസ് ഏഴ് വനിതകളെയാണ് ഇതുവരെ വിട്ടയച്ചത്. ഇസ്രായേൽ ആദ്യം 90 പേരെയും മോചിപ്പിച്ചിരുന്നു.















