തിരുവനന്തപുരം: ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപകൻ പീഡിപ്പിച്ച വിവരം മറച്ചുവച്ചതിന് സ്കൂളിനെതിരെ കേസ്. സംഭവം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ നടപടി സ്വീകരിക്കാത്തതിലാണ് നടപടി. പ്രഥമാദ്ധ്യാപകനും സ്കൂൾ അധികൃതർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗിക അതിക്രമം നടത്തിയ അദ്ധ്യാപകൻ അരുൺ മോഹനെ റിമാൻഡ് ചെയ്തു.
തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ സ്കൂളിലാണ് സംഭവം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ കുട്ടിയെ അദ്ധ്യാപകനായ അരുൺ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. കൗൺസിലിംഗിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. എന്നാൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണം ഉണ്ടായിരുന്നില്ല. പരാതി നൽകാൻ ശ്രമിക്കാതെ ഒതുക്കി തീർക്കാനായിരുന്നു ശ്രമം.
തുടർന്ന് കുട്ടി വീട്ടിലെത്തി പീഡനവിവരം രക്ഷിതാക്കളോട് പറഞ്ഞു. നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും സ്കൂളിന്റെ ഭാഗത്ത് നിന്ന് തണുപ്പൻ പ്രതികരണമായിരുന്നു ലഭിച്ചത്. ഇതിന് പിന്നാലെ കുട്ടിയുടെ രക്ഷിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അരുൺ മോഹൻ അറസ്റ്റിലായത്. പോക്സോ കേസ് ഉൾപ്പടെയുള്ള ഗുരുതമായ കുറ്റകൃത്യമായിട്ടും നിയമപരമായി നേരിട്ടില്ലെന്നും കുട്ടിക്ക് പിന്തുണ നൽകിയില്ലെന്നും ആരോപിച്ചാണ് സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുത്തത്.















