തിരുവനന്തപുരം: പൊലീസിന്റെ സെൻട്രൽ സ്പോർട്സ് ഓഫീസർ ചുമതലയിൽ നിന്ന് എം ആർ അജിത് കുമാറിനെ മാറ്റി. കായിക ചുമതല ഇനി എസ്. ശ്രീജിത്തിനായിരിക്കും. ബോഡി ബിൽഡിംഗ് താരങ്ങളുടെ പിൻവാതിലിലൂടെയുള്ള പൊലീസ് നിയമനം വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ തന്നെ മാറ്റാൻ അജിത് കുമാർ കത്ത് നൽകുകയായിരുന്നു.
സ്പോർട്സ് ക്വാട്ടയിലെ നിയമനങ്ങളുടെ ഫയൽ നീക്കം നടത്തേണ്ടത് സെൻട്രൽ സ്പോർട്സ് ഓഫീസറാണ്. സർക്കാർ നേരത്തെ തീരുമാനിച്ച കായിക താരങ്ങൾക്ക് നിയമനം നൽകിയില്ല എന്ന ആരോപണം ഉയർന്നതോടെയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ.
രണ്ട് ബോഡി ബിൽഡിംഗ് താരങ്ങളെ പൊലീസ് ഇൻസ്പെക്ടർ റാങ്കിൽ നിയമിക്കാൻ തീരുമാനമെടുത്ത ആഭ്യന്തര വകുപ്പ് ഡിജിപിക്ക് കത്ത് അയക്കുകയും മാനദണ്ഡങ്ങളിൽ ഇളവു വരുത്തിക്കൊണ്ട് നിയമനം നടത്തണമെന്ന നിർദേശം നൽകുകയും ചെയ്തിരുന്നു എന്ന് റിപ്പോർട്ടുണ്ട്
പക്ഷെ സർക്കാർ തീരുമാനിച്ച പല കായിക താരങ്ങളെയും ഒഴിവാക്കികൊണ്ടാണ് ബോഡി ബിൽഡിങ് താരങ്ങളെ നിയമിച്ചത് എന്ന രീതിയിലുളള വാർത്തകൾ വന്നത് വലിയ വിവാദമായിരുന്നു.















