ന്യൂഡൽഹി: കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെയും ഭാര്യയുടെയും പാക് ബന്ധത്തിൽ ആരോപണം കടുപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ.
ഗൗരവ് ഗൊഗോയിയുടെ ഭാര്യ എലിസബത്ത് കോൾബോണിന് പാക് ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം തെളിവുകൾ സഹിതം ബിജെപി ആരോപിച്ചിരുന്നു.
പാക് അംബാസഡർ അബ്ദുൾ ബാസിതുമായുള്ള (2014-17) കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഗൗരവ് ഗൊഗോയ് ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ തുടങ്ങിയതെന്ന് ഹിമന്ത ബിശ്വശർമ്മ ചൂണ്ടിക്കാട്ടി. രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ അടക്കം ഇത്തരത്തിൽ ശേഖരിച്ചിട്ടുണ്ട്. എന്നാൽ അബ്ദുൾ ബാസിതിനെതിരെ കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ചതോടെ പ്രതിരോധത്തിലും ആണവ കാര്യങ്ങളിലുമുള്ള എംപിയുടെ താൽപ്പര്യത്തിൽ ഇടിവ് ഉണ്ടായി.
കോസ്റ്റ് ഗാർഡ് റഡാർ ഇൻസ്റ്റാളേഷനുകൾ, ആയുധ ഫാക്ടറികൾ, വ്യോമയാനം, പ്രതിരോധം, ഇറാനുമായുള്ള വ്യാപാരം, കശ്മീരി വിദ്യാർത്ഥികൾ, പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടങ്ങിയ ചോദ്യങ്ങളാണ് കോൺഗ്രസ് എംപി പ്രധാനമായും ഇക്കാലേയളവിൽ ഉയർത്തിയത്. കരയാൽ ചുറ്റപ്പെട്ട സംസ്ഥാനമായ അസമിൽ നിന്നുള്ള ഒരു എംപി എന്തിനാണ് തീരദേശ റഡാർ സംവിധാനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ തേടുന്നത്? ഇത്രയും സെൻസിറ്റീവ് വിവരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ വയ്‌ക്കേണ്ടതിന്റെ ആവശ്യം എന്തായിരുന്നു? പാക് ഹൈക്കമ്മീഷണറെ സന്ദർശിച്ചതിന് തൊട്ടുപിന്നാലെ എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ഉന്നയിച്ചത്? ഇത് വെറും യാദൃശ്ചികതയായി തള്ളിക്കളയാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യൻ പൗരത്വം സ്വീകരിക്കാതെ ഇപ്പോഴും ബ്രിട്ടീഷ് പൗരയായി തുടരുകയാണ് ഗൗരവ് ഗൊഗോയിയുടെ ഭാര്യ. 13 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഡീപ്പ് സ്റ്റേറ്റ് തലവൻ ജോർജ് സോറസിന്റെ ഫണ്ടിംഗിൽ പ്രവർത്തിക്കുന്ന ക്ലൈമറ്റ്ആ ൻഡ് ഡെവലപ്‌മെന്റ് നോളജ് നെറ്റ്‌വർക്കിൽ (സിഡികെഎൻ) ഇവർ പ്രവർത്തിച്ചിരുന്നു. പാക് ഐഐസ്ഐയുമായും സംഘടനയ്‌ക്ക് ബന്ധമുണ്ട്. 2014 ൽ ഇവർ പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതിന്റെ ക്ഷണപ്രകാരം ഇവർ ഇസ്ലാമബാദ് സന്ദർശിച്ചിരുന്നു. അവിടെ വെച്ച് ആസൂത്രണ കമ്മീഷൻ ഉപദേഷ്ടാവ് അലി തൗഖീർ ഷെയ്‌ക്കുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്.















