കൊച്ചി: പാതിവില തട്ടിപ്പിൽ പ്രതികളായ ആനന്ദ കുമാറിന്റെയും ലാലി വിൻസന്റിന്റെയും ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്. ‘ആനന്ദ കുമാർ പ്രധാന കണ്ണി ‘ ആണെന്നാണ് പൊലീസ് പറയുന്നത്. പാതിവില സ്കൂട്ടർ പദ്ധതിക്ക് പിന്നിൽ ആനന്ദ കുമാറാണെന്നും പൊലീസ് പറയുന്നു.
‘വുമൺ ഓൺ വീൽസ് ‘ എന്ന് പദ്ധതിക്ക് പേരിട്ടത് ആനന്ദ കുമാറാണ്. മുഖ്യപ്രതി അനന്തു കൃഷ്ണനുമായി ആനന്ദ കുമാറിന് അവിശുദ്ധ ബന്ധമുണ്ട്. എൻജിഒ കോൺഫെഡറേഷനിൽ ആനന്ദ കുമാർ ചെയർമാൻ ആയിരിക്കെ പണപ്പിരിവ് നടന്നു. രാജിവെച്ചത് കൊണ്ട് തട്ടിപ്പിൽ പങ്കില്ലെന്ന് പറയാൻ കഴിയില്ലെന്നും ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് പറഞ്ഞു.
ലാലി വിൻസന്റ് അഭിഭാഷക ഫീസായി കൈപ്പറ്റിയ 46 ലക്ഷം രൂപ തട്ടിപ്പിലൂടെ സമാഹരിച്ച പണമാണ്. ഇവർക്ക് ജാമ്യം നൽകിയാൽ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിച്ചേക്കാമെന്നും പൊലീസ് പറഞ്ഞു.
സായിഗ്രാം ഗ്ലോബൽ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ കെ.എൻ ആനന്ദകുമാറിന് പാതിവില തട്ടിപ്പിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന ചില രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തട്ടിപ്പ് നടത്താൻ അനന്തുകൃഷ്ണൻ ഉപയോഗിച്ച എൻജിഒ കോൺഫെഡറേഷന്റെ പൂർണ അധികാരി ആനന്ദകുമാർ ആണെന്ന് വ്യക്തമാക്കുന്ന ട്രസ്റ്റ് ഡീഡ് പുറത്തായതോടെയാണ് തട്ടിപ്പിൽ ആനന്ദകുമാറിന് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടത്. എൻജിഒ കോൺഫെഡറേഷന്റെ സ്ഥാപക അംഗങ്ങളായ നാല് പേരിൽ ഒരാളാണ് ആനന്ദകുമാർ.















