കാസർകോട്: ഇരുപതുകാരി ഭർതൃവിട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. പടന്ന വലിയപറമ്പ് സ്വദേശിയായ നികിതയെ തളിപ്പറമ്പിലുള്ള ഭർത്താവിന്റെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞമാസം 17നാണ് സംഭവം.
ഭർത്താവ് വൈശാഖും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് നികിതയുടെ അമ്മ ആരോപിച്ചു. ‘ കൊടുത്ത സ്വർണം കുറവായിരുന്നു എന്ന് പറഞ്ഞ് വീട്ടുകാർ മോളെ ചീത്ത വിളിക്കുമായിരുന്നു. അതിന്റെ ഓഡിയോ മകൾ അയച്ചു തന്നിരുന്നു. പിന്നീട് അവൾ തന്നെ അതെല്ലാം ഡിലീറ്റ് ചെയ്തു. പെണ്ണുകാണാൻ വന്ന സമയത്ത് തന്നെ തങ്ങളുടെ സ്ഥിതി അവരോട് പറഞ്ഞിരുന്നു. എന്റെ മോൾക്ക് എന്താ പറ്റിയതെന്ന് അറിയണം. ഇനിയോരമ്മയ്‌ക്കും ഇതുപോലൊരു വിധി വരാൻ പാടില്ല’, കണ്ണീരോടെ അമ്മ പറഞ്ഞു.
തളിപ്പറമ്പ് പൊലീസ് കേസ് അന്വേഷണത്തിൽ മെല്ലപ്പോക്ക് തുടരുകയാണെന്നും 12 ദിവസം കഴിഞ്ഞാണ് മൊഴി രേഖപ്പെടുത്തിയതെന്നും കുടുംബം ആരോപിച്ചു. പത്ത് മാസം മുൻപായിരുന്നു നികിതയും പ്രവാസിയായ വൈശാഖും തമ്മിൽ വിവാഹിതരായത്. തളിപ്പറമ്പ് ലൂർദ്ദ് കോളജ് വിദ്യാർത്ഥിയായിരുന്നു നികിത.















