ക്ഷേത്രോപദേശക സമിതികളും ഉത്സവക്കമ്മിറ്റികളും പിടിച്ചെടുത്ത് അമ്പലങ്ങളുടെ നിയന്ത്രണങ്ങൾ കൈക്കലാക്കി ആചാരാനുഷ്ഠാനങ്ങളെയും ഹൈന്ദവവിശ്വാസത്തെയും തച്ചുതകർക്കാനുള്ള സിപിഎമ്മിന്റെ ദീർഘകാല പദ്ധതിയാണ് കടയ്‌ക്കൽ തിരുവാതിര സംഭവത്തോടെ പുറത്തുവരുന്നത്.
ദേവസ്വം ബോർഡ് നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെ ഉപദേശകസമിതികളിൽ കയറി കൂടുകയും പിന്നീട് ആ ഉപദേശക സമിതികൾ പിടിച്ചെടുക്കുകയും ചെയ്യുക എന്നത് കഴിഞ്ഞ ഏതാനും വർഷങ്ങളായി സിപിഎം പയറ്റി വിജയിപ്പിച്ച തന്ത്രമാണ്. ആദ്യഘട്ടത്തിൽ ഉപദേശക സമിതികളിൽ കയറിപ്പറ്റുന്ന സിപിഎമ്മുകാർ പൊതു അഭിപ്രായത്തിനൊപ്പം നിലകൊള്ളുകയും അതിനുശേഷം വിശ്വാസവിരുദ്ധവും ആചാര വിരുദ്ധവുമായ നടപടികളിലേക്ക് ചെയ്യുകയായിരുന്നു രീതി. ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതും ഇല്ലാത്തതുമായ ക്ഷേത്രങ്ങളുടെ ഉത്സവക്കമ്മിറ്റികളെ പിടിച്ചെടുക്കുക എന്നതായിരുന്നു ഈ നടപടിയുടെ രണ്ടാംഘട്ടം. അങ്ങനെ പിടിച്ചെടുത്ത കമ്മറ്റികൾ നടത്തുന്ന ഉത്സവങ്ങളിൽ സിപിഎമ്മിന്റെ അനുബന്ധ സംഘടനകളുടെയും പാർട്ടി പരിപാടികളിലെ പാട്ടുകാരുടെയും തെരുവു നാടകക്കാരുടെയും കൂത്തരങ്ങാക്കി മാറ്റുകയായിരുന്നു അവർ ചെയ്തത്. അതിന്റെ ബാക്കിപത്രമാണ് സിപിഎം നിയന്ത്രണത്തിലുള്ള സംഘാടക സമിതികൾ നടത്തുന്ന ഉത്സവങ്ങളിൽ പാർട്ടി പാട്ടുകാരനായ അലോഷിയെ സ്ഥിര ക്ഷണിതാവാക്കിയത്.
ഈ വേദികളിൽ ചെന്ന് അലോഷി തന്റെ റോൾ ഭംഗിയായി നിർവഹിക്കുകയും ചെയ്തു. വിപ്ലവഗാനങ്ങൾ എന്നാ ഓമനപ്പേരിലറിയപ്പെടുന്ന പാർട്ടി പാട്ടുകൾ അലോഷി അവിടങ്ങളിൽ പാടി. കണ്ണൂരിൽ കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് ഏറക്കാലം കിടന്നശേഷം ഈയിടെ മരിച്ചുപോയ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന പുഷ്പൻ എന്നയാളെ കുറിച്ച് സിപിഎമ്മുകാർ പാടി നടക്കുന്ന “പുഷ്പനെ അറിയാമോ” എന്ന ഗാനവും “നൂറു പൂക്കളെ നൂറു നൂറു പൂക്കളെ” എന്ന ഗസൽ പോലെ തോന്നിക്കുന്ന മറ്റൊരു ഗാനവും എല്ലാ വേദികളിലും അലോഷി പാടാൻ തുടങ്ങി. അതിനുള്ള സാഹചര്യം സൃഷ്ടിക്കാനായി സദസ്സിൽ നിന്ന് ഏതെങ്കിലും ഒരു സിപിഎം അനുഭാവി ഈ പാട്ടുകൾ പാടണം എന്ന് ആവശ്യപ്പെടുന്നു.. ആ ആവശ്യത്തിന്റെ മറപറ്റി അലോഷി പാർട്ടിപ്പാട്ടുകൾ പാടിത്തുടങ്ങും. ഇതാണ് പൊതുവേ എല്ലാ വേദികളിലും കണ്ടുവരുന്ന ഒരു രീതി.
എന്നാൽ കടയ്‌ക്കൽ തിരുവാതിരയിൽ അവിടുത്തെ ഡിവൈഎഫ്ഐക്കാർ കുറെ കൂടി ആവേശം കാണിച്ചു. വേദിയിൽ ഡിവൈഎഫ്ഐയുടെ പതാകകളും സദസ്സിൽ ഇങ്കുലാബ് സിന്ദാബാദ് വിളികളും കൊണ്ട് മുഖരിതമായി. അത്തരം വികല ദൃശ്യങ്ങളുടെ വീഡിയോകൾ സൈബർ ഇടങ്ങളിൽ പറന്നു നടക്കാനും തുടങ്ങി. അതോടെയാണ് കടയ്‌ക്കൽ തിരുവാതിരയിലെ അലോഷിയുടെ പാട്ട് പാളിയത്.
കൊല്ലം ജില്ലയിലെ കടയ്‌ക്കൽ സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള പ്രദേശമാണ്. മറ്റ് രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ അവർ അവിടെ തനി ഫാസിസ്റ്റ് ശൈലിയിലാണ് അടിച്ചമർത്തുന്നത്. സഹകരണ പ്രസ്ഥാനങ്ങളെ രാഷ്‌ട്രീയമായി ഉപയോഗിച്ച് വലിയൊരു വിഭാഗം ജനങ്ങളെ ലോൺ സഹായ കെണികളിൽ പെടുത്തിയാണ് സിപിഎം ഇവിടെ ഏകാധിപത്യം നിലനിർത്തുന്നത്. സാധാരണ ജനങ്ങളിൽ നല്ലൊരു വിഭാഗത്തിന് സിപിഎമ്മിന്റെ ഏകാധിപത്യ പ്രവണതകളോട് എതിർപ്പുണ്ടെങ്കിലും പലരുടെയും ആധാരം സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലായതുകൊണ്ട് പ്രതിഷേധിക്കാൻ പറ്റുന്നില്ല എന്നതാണ് വസ്തുത.
കടയ്‌ക്കലിന് തൊട്ടുമുമ്പ് ഹരിപ്പാട് ചേപ്പാട് വെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ മൂന്നാം ഉത്സവത്തിന് ഇതേ രീതിയിലുള്ള പാട്ടുകളും പ്രവർത്തികളും ഉണ്ടായിരുന്നു.
ഈ ഉത്സവകാലത്ത് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സമിതികൾ നടത്തുന്ന നിരവധി വേദികളാണ് അലോഷിയെ കാത്തിരിക്കുന്നത്. എന്നാൽ കടയ്‌ക്കൽ സംഭവത്തിന് വലിയ പ്രചാരം കിട്ടിയതോടെ ഹൈന്ദവ വിശ്വാസികൾ ഉണർന്നിട്ടുണ്ട്. അലോഷി ഇനി പാടാനിരിക്കുന്ന സ്റ്റേജുകളിൽ വിപ്ലവഗാനങ്ങൾ പാടിയാൽ എതിർപ്പുണ്ടാകും എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ആ എതിർപ്പ് സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്തേക്കാം. രണ്ടായാലും ക്ഷേത്രോത്സവങ്ങളെ അലങ്കോലമാക്കി ഹൈന്ദവ വിശ്വാസങ്ങളിലേക്ക് കുതിര കയറുന്ന സിപിഎമ്മിന്റെ നയത്തിന് വിജയമാണ് ഉണ്ടാവുക..
അലോഷി ഗസൽ എന്ന പേരിൽ സ്ഥിരമായി പാടുന്ന “നൂറു പൂക്കളെ നൂറു നൂറു പൂക്കളെ” എന്ന എന്ന പാട്ടിന്റെ വരികളെക്കുറിച്ചും ഇപ്പോൾ പലരും എതിർപ്പ് അറിയിക്കുന്നുണ്ട്. പ്രസിദ്ധ കവിയും ഗാനരചയിതാവുമായിരുന്ന വയലാർ രാമവർമ്മയുടെ ‘വെളിച്ചമേ നയിച്ചാലും’ എന്ന കവിതയുടെ സ്പൂഫാണ് ഗസൽ എന്ന പേരിൽ അലോഷി പാടുന്നതെന്നാണ് ആരോപണം.
റഷ്യൻ വിപ്ലവത്തെ വെളിച്ചമായി ആരോപിച്ചുകൊണ്ട് വയലാർ രാമവർമ്മ എഴുതിയ ആ കവിത അക്കാലത്ത് ഏറെ പ്രശസ്തമായിരുന്നു. വാക്കുകളെ കൃത്യമായ സ്വരസ്ഥാനങ്ങളിൽ വിന്യസിച്ച് അദ്ദേഹം നടത്തിയ ആ കാവ്യസൃഷ്ടി ആലാപനമാധുര്യമുള്ളതുമാണ്. എന്നാൽ ആ കവിതയിൽ വയലാർ രാമവർമ്മ ഉപയോഗിച്ചിട്ടുള്ള ഗംഗ വോൾഗ ലെനിൻ പതാക ഉദയ രക്ത താരകം, ഇന്ത്യയെ നയിക്കുക തുടങ്ങിയ ബിംബങ്ങളും സങ്കല്പനങ്ങളും കോപ്പിയടിച്ച് ഏതാണ്ട് സ്പൂഫ് രൂപത്തിലാണ് നൂറു പൂക്കളെ എന്ന പാട്ട് എഴുതിയിരിക്കുന്നതെന്നാണ് ആരോപണം. വെളിച്ചമേ നയിച്ചാലും എന്ന വയലാർ കവിതയുടെ ആകമാനആശയവും ഈ പാട്ട് കോപ്പി അടിച്ചിട്ടുണ്ട് എന്നും വിമർശകർ പറയുന്നു.















