കോഴിക്കോട്: പൊലീസിനെതിരെ വിമർശനവുമായി ഈങ്ങാപ്പുഴയിൽ കൊല്ലപ്പെട്ട ഷിബിലയുടെ കുടുംബം. പലതവണ പരാതി നൽകിയിട്ടും പൊലീസ് കൃത്യമായി അന്വേഷിക്കാൻ കൂട്ടാക്കിയില്ലെന്നും ഒരുപാട് തവണ സ്റ്റേഷനിൽ പോയി കാര്യം പറഞ്ഞിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. യാസിറിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷിബിലയുടെ അമ്മയും അച്ഛനും കഴിഞ്ഞ ദിവസമാണ് ആശുപത്രിവിട്ടത്.
അന്ന് പരാതി നൽകിയപ്പോൾ അന്വേഷിച്ചിരുന്നെങ്കിൽ തങ്ങളുടെ മകൾക്ക് ഈ അവസ്ഥ വരില്ലായിരുന്നെന്ന് കുടുംബം പറഞ്ഞു. “യാസിറിന്റെ മാതാപിതാക്കൾക്കും കൊലപാതകത്തിൽ ഉത്തരവാദിത്തമുണ്ട്. ഉമ്മയെയും വാപ്പയെയും കൂട്ടി വീട്ടിലേക്ക് വരാൻ യാസിറിന്റെ സഹോദരനോട് ഞാൻ പറഞ്ഞിരുന്നു. പക്ഷേ അവർ വന്നിരുന്നില്ല. ആദ്യമൊന്നും അവൾ ഞങ്ങളോടൊന്നും പറഞ്ഞില്ല. അഞ്ച് വർഷമായി ഷിബില ഒരുപാട് അനുഭവിക്കുന്നുണ്ട്. യാസിർ എന്നും മദ്യപിച്ച് മകളെ ഉപദ്രവിക്കുമായിരുന്നു. ഇവിടെ വരുമ്പോഴും മദ്യപിച്ചാണ് വന്നിരുന്നത്. എന്നെ കൊല്ലാനാണ് അവൻ മെഡിക്കൽ കോളേജിലേക്ക് വന്നത്. യാസിറിന് ഏറ്റവും വലിയ ശിക്ഷ നൽകണം. അതിന് ഏതറ്റംവരെയും പോകും”-പിതാവ് പറഞ്ഞു.
മകൾ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഷിബിലയുടെ പിതാവ് പൊലീസിനോട് പറഞ്ഞിരുന്നു. പല തവണ യാസിറിന്റെ കുടുംബത്തോട് ഈ വിഷയം സംസാരിച്ചിരുന്നെന്നും എന്നാൽ അവരാരും തന്നെ ഇടപ്പെട്ടിരുന്നില്ലെന്നും ഷിബിലയുടെ പിതാവ് പറഞ്ഞു.
പൊലീസിന്റെ വീഴ്ചയെ കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. മറ്റൊരു വിവാഹത്തിന് സമ്മതിച്ചിരുന്ന ഷിബിലയെ ഭീഷണിപ്പെടുത്തിയാണ് യാസിർ വിവാഹം കഴിച്ചത്. യാസിർ പുറത്തിറങ്ങിയാൽ തങ്ങളെ കൊല്ലുമെന്നും കുടുംബം പറയുന്നു.















