ഇസ്ലാമബാദ്: മുംബൈ ഭീകരാക്രണക്കേസ് തഹാവൂർ ഹുസൈൻ റാണയെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും അകലം പാലിച്ച് പാക് വിദേശകാര്യ വക്താവ്. രണ്ട് പതിറ്റാണ്ടായി റാണ പാകിസ്താൻ രേഖകൾ പുതുക്കിയിട്ടല്ലെന്നും കനേഡിയൻ പൗരനാണെന്നുമായിരുന്നു ഷഫ്ഖത്ത് അലി ഖാന്റെ പ്രതികരണം.
പാക് സൈന്യവുമായും ഐഎസ്‌ഐയുമായും തഹാവൂർ റാണയ്‌ക്കുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. മുംബൈ 26/11 ആക്രമണത്തിൽ പാക് പങ്കിനെക്കുറിച്ച് റാണ നടത്തിയേക്കാവുന്ന വെളിപ്പെടുത്തൽ ഇസ്ലാമബാദിനെ ഭയപ്പെടുത്തുന്നുണ്ടെന്നാണ് പ്രതികരണങ്ങൾ കാണിക്കുന്നത്.
പാക് സൈനിക ഡോക്ടർ ആയിരുന്ന റാണ പിന്നീട് കാനഡിയൻ പൗരത്വം നേടിയിരുന്നു. അവിടെ നിന്നും അമേരിക്കയിലെ ഷിക്കാഗോയിൽ എത്തി ഫസ്റ്റ് വേൾഡ് ഇമിഗ്രേഷൻ സെന്റർ എന്ന സ്ഥാപനം ഇയാൾ നടത്തിയിരുന്നു
റാണയെ കൂടാതെ ഡേവിഡ് ഹെഡ്‌ലി എന്ന ദാവൂദ് സെയ്ദ് ഗീലാനി, പാക് സൈനിക മേധാവിമാർ, ഭീകരസംഘടനയുടെ തലവന്മാർ എന്നിവരടക്കം ഒൻപത് പേരെയാണ് എൻഐഎ പ്രതി ചേർത്തത്. അജ്മൽ കസബിനെ 2012 നവംബർ 21ന് തൂക്കിലേറ്റി. റാണയും ഹെഡ്‌ലിയും ഒഴികെയുള്ള പ്രധാന സൂത്രധാരൻമാരെല്ലാം പാകിസ്താനിലാണ്. അജ്മൽ കസബിനെ തൂക്കിലേറ്റിയ വിവരം പാകിസ്ഥാനെ അറിയിച്ചിരുന്നു. എന്നാൽ ഇതിനോട് പാകിസ്താൻ പ്രതികരിച്ചില്ല.















