കൊൽക്കത്ത: വഖ്ഫ് ബില്ലിനെതിരെയുള്ള പ്രതിഷേധമെന്ന പേരിൽ മുർഷിദാബാദിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ചെയർപേഴ്സൺ വിജയ രഹത്കർ മുർഷിദാബാദ് സന്ദർശിച്ച് സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി.
നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ചെയർപേഴ്സൺ അറിയിച്ചു. സുതി, ധുലിയൻ, ജംഗിപൂർ എന്നിവിടങ്ങളിലാണ് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ധുലിയാന മേഖലയിലെ നിരവധി സ്ത്രീകൾ പീഡനത്തിനിരയായതായി പരാതികൾ ഉയർന്നിരുന്നു.
അതിക്രമം തുടർന്ന സാഹചര്യത്തിൽ നൂറുകണക്കിന് സ്ത്രീകൾ സ്ഥലത്ത് നിന്ന് പാലായനം ചെയ്തു. പലരും അയൽ ജില്ലയായ മാൾഡയിലേക്ക് പോയതായും റിപ്പോർട്ടുണ്ട്. സമഗ്ര അന്വേഷണം നടത്താനാണ് വനിത കമ്മീഷന്റെ നീക്കം. വിശദമായ അന്വേഷണം ഉറപ്പാക്കുകയും ഭാവിയിൽ ഇത്തരം അതിക്രമങ്ങൾ തടയുന്നതിനുമുള്ള നടപടികൾ ശുപാർശ ചെയ്യുമെന്നും വിജയ രഹത്കർ പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി വനിത കമ്മീഷൻ രൂപകരിച്ച കമ്മിറ്റി മുർഷിദാബാദ് സന്ദർശിക്കും. അക്രമങ്ങൾക്കിരയായ സ്ത്രീകളെയും കുടുംബാംഗങ്ങളെയും കാണും. ജില്ലാ മജിസ്ട്രേറ്റ്, പൊലീസ് സൂപ്രണ്ട് എന്നിവരുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്യും.















