പാലക്കാട്: AICC അധ്യക്ഷ പദവിയിലെത്തിയ ഏക മലയാളിയായ സർ ചേറ്റൂർ ശങ്കരൻ നായരുടെ ബന്ധുക്കളെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. പാലക്കാട് ചന്ദ്രനഗറിലും ഒറ്റപ്പാലത്ത് പാലാട്ട് റോഡിലെ തറവാട് വീട്ടിലും ആണ് സുരേഷ് ഗോപി സന്ദർശനം നടത്തിയത്. 24-ന് ചേറ്റൂരിന്റെ ചരമവാര്‍ഷികം സമുചിതമായി ആചരിക്കാനുളള ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ സന്ദർശനം.
AICC അധ്യക്ഷ പദവിയിലെത്തിയ ഏക മലയാളിയും സ്വാതന്ത്ര്യ സമര സേനാനിയുമായ, മുഴുവൻ മലയാളികൾക്കും അഭിമാനമായ സർ ചേറ്റൂർ ശങ്കരൻ നായരെ കലാകാലങ്ങളിലുള്ള സർക്കാരുകളും കോൺഗ്രെസ്സുകാരും വിസ്മരിച്ചിരിക്കുകയായിരുന്നു.
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ ശബ്ദമുയര്‍ത്തിയ ചേറ്റൂര്‍ ശങ്കരന്‍നായരെ പ്രധാനമന്ത്രി അനുസ്മരിച്ചത് ഭാരതമാകെ ശ്രദ്ധിച്ചിരുന്നു. ഹരിയാണയില്‍ തെര്‍മല്‍ പവര്‍പ്ലാന്റിന് തറക്കല്ലിടുന്ന ചടങ്ങില്‍ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചേറ്റൂര്‍ ശങ്കരന്‍നായരെ അനുസ്മരിച്ച് സംസാരിച്ചത്. മലയാളിയായ ശങ്കരന്‍നായരുടെ സംഭാവനകളെക്കുറിച്ച് പഠിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പാലക്കാട്ടെത്തിയ സുരേഷ്‌ഗോപി ആദ്യം സർ ചേറ്റൂർ ശങ്കരൻ നായരുടെ ബന്ധു, ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍നായരുടെ ചന്ദ്രനഗറിലെ വസതിയിലെത്തി. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി സി. കൃഷ്ണകുമാര്‍, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍, ശങ്കു ടി.ദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മുക്കാല്‍ മണിക്കൂറോളം അവിടെ ചെലവിട്ടശേഷം വൈകീട്ടാണ് ഒറ്റപ്പാലത്തെ പാലാട്ട് വീട്ടില്‍ എത്തിയത്.
2021 ഗാന്ധി ജയന്തി ദിനത്തിൽ മങ്കരയിലെ ചേറ്റൂർ സ്മൃതി മണ്ഡപത്തിൽ അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പുഷ്പാർച്ചന നടത്തിയിരുന്നു.
കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏക മലയാളി പ്രസിഡണ്ടായ സർ ചേറ്റൂർ ശങ്കരൻ നായരുടെ സ്മരണ നിലനിര്‍ത്തുന്ന യാതൊന്നും ഇതുവരെ ആരും നിര്‍മിച്ചിട്ടില്ല. ചേറ്റൂരിന്റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം കേസരി-2 കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
അദ്ദേഹത്തിന്റെ സ്മൃതിദിനമായ ഏപ്രിൽ 24ന് സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് ബിജെപി ആദരമര്‍പ്പിക്കും എന്ന് പാലക്കാട് ഈസ്റ്റ് ജില്ലാധ്യക്ഷൻ പ്രശാന്ത് ശിവൻ ഫേസ്‌ബുക്കിൽ കുറിച്ചു.















