കൊച്ചി: ഗ്ലോബൽ പബ്ലിക്ക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ ആത്മഹത്യയ്‌ക്ക് കാരണം കുടുംബ പ്രശ്നമെന്ന് പൊലീസിന്റെ റിപ്പോർട്ട്. റാഗിംഗ് നടന്നതിന് തെളിവുകൾ ഇല്ലെന്നും പുത്തുൻകുരിശ് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. ആലുവ എസ്‌പിക്കാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
മരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് മരണകാരണം റാഗിംങ് അല്ലെന്ന് വ്യക്തമാക്കി പൊലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. മിഹിറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവാണ് ആദ്യം പരാതി നൽകിയത്. മിഹിർ മരിക്കുന്ന സമയത്ത് രണ്ടാനച്ഛനുമായി സംസാരിച്ചിരുന്നുവെന്നും ഇരുവരും എന്താണ് സംസാരിച്ചതെന്ന് കണ്ടെത്തണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു. മകൻ വിഷാദത്തിലായിട്ടും കൗൺസിലിംഗ് നൽകിയില്ലെന്നും പിതാവ് ആരോപിച്ചിരുന്നു. പിതാവ് പരാതി നൽകിയതിന് ശേഷമാണ് മിഹിറിന്റെ മാതാവ് സ്കൂളിനെതിരെ റാഗിംഗ് ആരോപിച്ച് പരാതി നൽകിയത്.
കഴിഞ്ഞ ജനുവരി 15നാ ണ് മിഹിർ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നും ചാടി മരിച്ചത്. അമ്മയ്‌ക്കും രണ്ടാനച്ഛനും ഒപ്പമാണ് കുട്ടി താമസിച്ചിരുന്നത്. പിന്നാലെ കുട്ടി സ്കൂളിൽ ക്രൂരപീഡനത്തിന് ഇരയായെന്ന് ആരോപിച്ച് മാതാവ് പൊലീൽ പരാതി നൽകി. നിറത്തിന്റെ പേരിൽ വിവേചനം അനുഭവിച്ചെന്നും മകനെ കൂട്ടുകാർ കളിയാക്കിയെന്നും മുഖം ക്ലോസറ്റിൽ താഴ്‌ത്തിവച്ച് ഫ്ലഷ് ചെയ്തുവെന്നും മാതാവ് ആരോപിച്ചിരുന്നു. പിന്നാലെ സ്കൂളിനെതിരെ വൻ പ്രതിഷേധം ഉയർന്നു. മിഹിന് നീതി തേടി സോഷ്യൽ മീഡിയയിൽ ക്യാമ്പയിനുകളും സജീവമായിരുന്നു.















