പ്രണയത്തിൽ നിന്ന് പിന്മാറാൻ യുവതിയുടെ വീട്ടുകാർ മർദിച്ചു, യുവാവ് ജീവനൊടുക്കി; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Published by
Janam Web Desk

തിരുവനന്തപുരം: പ്രണയത്തിൽ നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാർ മർ​ദിച്ചതിൽ മനംനൊന്ത് പട്ടികജാതി വിഭാഗക്കാരനായ യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതിയിൽ ജില്ലാ പോലീസ് മേധാവി (റൂറൽ) ഫയൽ വിളിച്ചുവരുത്തി തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലെ ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

കാട്ടാക്കട പൊലീസ് അന്വേഷണത്തിന് സാവകാശം ആവശ്യപ്പെട്ട് കോടതിയിലെത്തിയ കേസാണ് ക്രൈബ്രാഞ്ചിന് കൈമാറാൻ നിർദ്ദേശിച്ചത്.കാട്ടാക്കട പൂവച്ചൽ സ്വദേശി ആൽബർട്ടിന്റെ മകൻ അബിൻ ആൽബർട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ പിതാവ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഡി.വൈ.എസ്.പി. സത്യസന്ധവും നിഷ്പക്ഷവുമായി അന്വേഷണം നടത്തി 6 മാസത്തിനകം തുടരന്വേഷണം പൂർത്തിയാക്കണം. കേസിൽ ആത്മഹത്യപ്രേരണാകുറ്റം ഉൾപ്പെടുന്നുണ്ടോ എന്ന് വിശദമായി പരിശോധിക്കണം. ജില്ലാ പൊലീസ് മേധാവി (റൂറൽ) ക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

2023 നവംബർ 18 നാണ് പരാതിക്കാരന്റെ മകൻ ആത്മഹത്യ ചെയ്തത്. പരാതിയിൽ ക്രൈം 1771/23 നമ്പറായി കേസെടുത്തിട്ടുണ്ടെന്ന് കാട്ടാക്കട ഡി.വൈ.എസ്.പി. കമ്മീഷനെ അറിയിച്ചു. കേസിൽ പോസ്റ്റ് മോർട്ടത്തിന്റെ ഭാഗമായുള്ള കെമിക്കൽ, എഫ്.എസ്.എൽ റിപ്പോർട്ടുകൾ ലഭിക്കാത്തതിനാൽ സാവകാശം അന്വേഷിക്കുന്നതിനായി ബന്ധപ്പെട്ട കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണെന്ന് കാട്ടാക്കട ഡി.വൈ.എസ്.പി റിപ്പോർട്ടിൽ പറഞ്ഞു.

Share
Leave a Comment