ഗാന്ധിനഗർ: ഇന്ത്യയ്‌ക്ക് ദോഷം വരുത്തുക എന്നതാണ് പാകിസ്താന്റെ ഏകലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതം രാജ്യപുരോഗതിക്കും ദാരിദ്ര്യ നിർമാർജനത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുജറാത്തിൽ നടന്ന പൊതുപരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“ഓപ്പറേഷൻ സിന്ദൂർ ഒരു സൈനിക നടപടിയല്ല, മറിച്ച് ഭാരതത്തിന്റെ മറുപടിയാണ്. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ ഭാരതത്തിനും മോദിക്കും നിശബ്ദരായിരിക്കാൻ എങ്ങനെ സാധിക്കും. നമ്മുടെ സഹോദരിമാരുടെ നെറ്റിയിലെ സിന്ദൂരം മായ്‌ക്കാൻ ധൈര്യപ്പെടുന്നവരെ ഇവിടെ നിന്നും ഇല്ലാതാക്കും”.
“ഇന്ത്യക്കെതിരെ പോരാടുന്നത് ഇത്രയധികം ബുദ്ധിമുട്ടാണെന്ന കാര്യം ഭീകരർ സങ്കൽപ്പിച്ചിട്ടുണ്ടാകില്ല. 2014-ൽ ജനങ്ങൾ എന്നെ പ്രധാന സേവകനാക്കിയപ്പോൾ എന്നെ ഏൽപ്പിച്ച ഉത്തരവാദിത്തത്തിന്റെ പൂർത്തീകരണമാണ് ഈ നിർണായക നടപടി. ഭാരതത്തെ ദ്രോഹിക്കാൻ മാത്രമേ പാകിസ്താൻ ആഗ്രഹിക്കുന്നുള്ളൂ. എന്നാൽ നമ്മുടെ ലക്ഷ്യം ദാരിദ്ര്യം ഇല്ലാതാക്കുക, സാമ്പത്തിക വികസനം കൊണ്ടുവരിക, വികസിത രാഷ്‌ട്രമാക്കുക എന്നിവയാണ്”.
നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി ഇന്ത്യയിൽ നിർമിച്ച ഉത്പന്നങ്ങൾ മാത്രം വാങ്ങി ഉപയോഗിക്കണം. ലോക്കോമോട്ടീവുകളും കോച്ചുകളും ഇറക്കുമതി ചെയ്യേണ്ടി വന്ന ഒരു കാലം ഇന്ത്യക്കുണ്ടായിരുന്നു. ഇന്ന് അവ ഇന്ത്യയിൽ നിർമിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.