തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തിൽ പ്രതികാര നടപടി തുടന്ന് ഇടത് സർക്കാർ. ഗോവ ഗവണർ പി. എസ് ശ്രീധരൻപിള്ളക്കും ബിജെപി നേതാവ് ഒ. രാജഗോപാലിനും
കണ്ടാലറിയാവുന്ന പത്തുപേർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചു, ശബരിമല പ്രക്ഷോഭസമയത്ത് മാരകായുധങ്ങൾ ഉപയോഗിച്ച് മാന്നാറിൽ കാറ് തല്ലിത്തകത്ത കേസിലാണ് കുറ്റപത്രം.
ശബരിമല പ്രക്ഷോഭ സമയത്ത് 2018 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഏഴ് വർഷത്തിന് ശേഷം കുറ്റപത്രം. ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ളയെ ഒന്നാം പ്രതിയാക്കിയും, മുൻകേന്ദ്രമന്ത്രിയും എംഎൽഎയുമായിരുന്ന ഒ രാജഗോപാലും കണ്ടാലറിയാവുന്ന പത്തുപേർക്കുമെതിരെയാണ് മാന്നാർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
ഭരണഘടന പദവി വഹിക്കുന്ന ഗവർണർക്കും വന്ദ്യവയോധികനായ ഒ രാജഗോപാലിനുമെതിരെ കുറ്റപത്രം സമർപ്പിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരനും ഹിന്ദുഐക്യവേദി നേതാക്കളായ ആർവി ബാബുവും കെപി ശശികല ടീച്ചറും രംഗത്തെത്തി.
കഴിഞ്ഞ ആഴചയാണ് കേസിൽ സമൻസ് അയച്ചത്. ഗവർണർ പദവി വഹിക്കുന്നതിനാൽ ശ്രീധരൻപിള്ളയ്‌ക്കെതിരെ സമൻസ് അയച്ചില്ല. കുറ്റപത്രത്തിൽ ഒന്നാം പ്രതിയാണ് പിഎസ് ശ്രീധരൻ പിള്ള. സംഭവസമയത്ത് താൻ മാന്നാറിൽ ഉണ്ടായിരുന്നില്ലെന്നും,കേസ് വാസ്തവ വിരുദ്ധമാണെന്നും ശ്രീധരൻ പിള്ള ജനം ടിവിയോട് പറഞ്ഞു. പ്രഥമ ദൃഷ്ട്യാ തന്നെ തള്ളിപ്പോകുന്ന കേസ് ആണെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.















