കൊച്ചി: ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് സുരക്ഷിത താവളമായി കേരളം. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി രാജ്യ വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. പിന്നാലെ ഇവരെ തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാൽ തിരിച്ചയച്ചവരുടെ പട്ടികയിൽ കേരളത്തിൽ നിന്നും പിടികൂടിയ ഒരാൾ പോലും ഉൾപ്പെട്ടിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ എറണാകുളം റൂറൽ മേഖലയിൽ പൊലീസ് നടത്തിയ ഓപ്പറേഷൻ ക്ലീൻ പരിശോധനകൾ പാതിവഴിയിൽ നിർത്തിയിരുന്നു.
രണ്ടായിരത്തോളം ബംഗ്ലാദേശികളെയാണ് ഓപ്പറേഷൻ സിന്ദൂറിന് ശേഷം മടക്കി അയച്ചത്. നുഴഞ്ഞുകയറ്റക്കാർക്കായി നേരത്തെ തന്നെ ആരംഭിച്ചിരുന്ന പരിശോധനകൾ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ശക്തമാക്കുകയായിരുന്നു. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ത്രിപുര, മേഘാലയ, അസം സംസ്ഥാനങ്ങളിലെത്തിച്ചായിരുന്നു ഇവരെ അതിർത്തി കടത്തിയത്.
എല്ലാ സംസ്ഥാനങ്ങളിലും പരിശോധന കടുപ്പിച്ചെങ്കിലും കേരളം ഇപ്പോഴും മെല്ലെപ്പോക്ക് തുടരുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഓപ്പറേഷൻ ക്ലീൻ എന്ന പേരിൽ നടന്ന പരിശോധനയിൽ 40 ഓളം ബംഗ്ലാദേശികളെ കണ്ടെത്തിയിരുന്നു. വിവിധ കേസുകളിൽ പ്രതികളായ ഇവർ ജയിലിലാണ്. വ്യാജ തിരിച്ചറിയൽ രേഖകൾ ഇവരിൽ നിന്നും കണ്ടെത്തിയിരുന്നു.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനോ നടപടിയെടുക്കാനോ സംസ്ഥാന സർക്കാരിനോ പൊലീസിനോ താൽപ്പര്യമില്ലെന്നതാണ് യാഥാർത്ഥ്യം. എന്തെങ്കിലും കുറ്റകൃത്യത്തിൽ പിടികൂടുമ്പോൾ മാത്രമാണ് പൊലീസ് തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നത്. എറണാകുളം ജില്ലയിൽ മാത്രം നൂറുകണക്കിന് പേരാണ് അനധികൃതമായി തങ്ങുന്നത്. രാജ്യ വ്യാപകമായി നടപടി കടുപ്പിക്കുമ്പോഴും കേരളം മാറി നിൽക്കുന്നത് എന്തുകൊണ്ടെന്ന് ചോദ്യമാണ് ഉയരുന്നത്.















