മലപ്പുറം: പന്നി ആക്രമണം തുടർക്കഥയായതോടെ മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു. അമരമ്പലത്താണ് ഗത്യന്തരമില്ലാതെ അധികൃതർ കാട്ടുപന്നികളെ വെടിവച്ച് കൊന്നത്. അധികൃതർ. വെള്ളിയാഴ്ച രാത്രി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കാട്ടുപന്നികളെയാണ് വെടിവച്ചു കൊന്നത്.
ഇവിടെ കാട്ടുപന്നികള്‍ വ്യാപകമായി കാർഷിക വിളകള്‍ നശിപ്പിക്കാൻ തുടങ്ങിയത് കർഷകരുടെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.പന്നി ഇടിച്ചുള്ള വാഹനാപകടങ്ങളും രാപകല്‍ ഭേദമില്ലാതെ പതിവായിരുന്നു. കൃഷി നശിപ്പിക്കുന്നതിനു പുറമെ ഒട്ടേറെ കർഷകർക്കും പന്നിയാക്രമണത്തില് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
തുടർന്ന് ഗ്രാമ പഞ്ചായത്ത് ഈ വിഷയം ഗൗരവമായി എടുത്തു. വനം വകുപ്പ് അധികൃതരുടെ അനുമതിയോടെ കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാട്ടുപന്നിവേട്ട ശക്തമാക്കിയത്.
ഡിഎഫ്ഒയുടെ എം പാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും അംഗീകൃത തോക്ക് ലൈസൻസുള്ള പാലക്കാട് മലബാർ ആർമറി സ്ഥാപന ഉടമ പി.എസ്. ദിലീപ് മേനോൻ, എം.എം. സക്കീർ ഹുസൈൻ, അസീസ് മങ്കട, ഹാരിസ് കുന്നത്ത്, ഫൈസല്‍ കുന്നത്ത്, ജലീല്‍ കുന്നത്ത്, ശ്രീധരൻ, ശശി, പ്രമോദ്. അർഷാദ് ഖാൻ പുല്ലാനി തുടങ്ങിയവരാണ് പന്നിവേട്ട നടത്തിയത്.
വേട്ടയാടിയ പന്നികളെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ പി അഭിലാഷിന്റെ പരിശോധനക്കു ശേഷം അമരമ്പലം വനത്തിനകത്ത് സംസ്കരിച്ചു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈൻ, വാർഡ് അംഗം അബ്ദുൾ ഹമീദ് ലബ്ബ എന്നിവരും സന്നിഹിതരായിരുന്നു.















