തിരുവനന്തപുരം, 08, 07, 2025: ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സിബിഷന്റെ രണ്ടാമത് എഡിഷൻ 2026 ജനുവരി 16 മുതൽ 18 വരെ കൊച്ചി അഡ്‌ലക്‌സ് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ.), മെട്രോ മാർട്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാർ വ്യവസായ വകുപ്പിന്റെയും എം.എസ്.എം.ഇ. മന്ത്രാലയം ഭാരത സർക്കാരിന്റെയും സഹകരണത്തോടെയാണ് മൂന്നു ദിവസം നീളുന്ന വ്യാവസായിക മേള കേരളത്തിൽ സംഘടിപ്പിക്കുന്നത്. കെ.എസ്.എസ്.ഐ.എ.യുടെ ഇരുപതോളം അഫിലിയേറ്റഡ് സംഘടനകളും ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയുമായി സഹകരിക്കും.
രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള അഞ്ഞൂറോളം പ്രമുഖരായ മെഷിനറി നിർമ്മാതാക്കൾ തങ്ങളുടെ ഉൽപന്നങ്ങളും മെഷിനറികളും മേളയിൽ പ്രദർശിപ്പിക്കും. കേരളം, കർണാടകം, തമിഴ്നാട്, മഹാരാഷ്‌ട്ര, ഗുജറാത്ത്, ഹരിയാന, ഡൽഹി, ഉത്തർ പ്രദേശ്, ആന്ധ്ര പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള മെഷിൻ നിർമ്മാതാക്കളും ചൈന, യു.കെ., യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജർമ്മനി, കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മെഷിൻ നിർമ്മാതാക്കളുടെ പ്രതിനിധികളും മേളയിൽ അണിനിരക്കും. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകൾ, പ്രസന്റേഷനുകൾ, പുതിയ ഉൽപന്നങ്ങളുടെ ഉദ്ഘാടനം, സംവാദങ്ങൾ തുടങ്ങിയവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. ബയർ സെല്ലർ മീറ്റീംഗുകൾ, വെന്റർ ഡെവലപ്പ്മെന്റ് പ്രോഗ്രാമുകൾ തുടങ്ങിയവും മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കും.
പുതിയ വ്യവസായങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സംരംഭകരെ മെഷിനറി നിർമ്മാതാക്കളുമായി ബന്ധപ്പെടുത്തും. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തികളെയും, ബിസിനസ്സ് വിപുലീകരണത്തിന് ലോണുകൾ ആവശ്യമുള്ള സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി വിവിധ ബാങ്കുകളുടെ ഹെൽപ്പ് ഡെസ്കുകൾ എക്സിബിഷനിൽ സജ്ജീകരിക്കും. എം.എസ്.എം.ഇ. വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സ്റ്റാളുകൾ സജ്ജീകരിക്കും.
കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ എക്സിബിഷനും അതിനോടനുബന്ധിച്ചുള്ള വ്യവസായ സംഗമവുമാവും ഇത്തവണ നടക്കുകയെന്ന് കെ.എസ്.എസ്.ഐ.എ. സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീൻ പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള അയ്യായിരം വ്യവസായികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വ്യവസായി സംഗമവും എക്സപോയുടെ ഭാഗമായി നടക്കും. സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക പവലിയനൊരുക്കും. മാദ്ധ്യമ ലോകത്തെ പ്രമുഖരും യുവ രാഷ്‌ട്രീയ നേതാക്കളും പങ്കെടുക്കുന്ന പാനൽ ചർച്ചകളും സംഘടിപ്പിക്കും. സംരംഭകർക്ക് സാങ്കേതിക പരിജ്ഞാനം നൽകുന്നതിലൂടെ ഉൽപ്പാദന ക്ഷമത കൂട്ടാനും കമ്പനികളുടെ സാമ്പത്തിക ഭദ്രത ഉറപ്പിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















