കോട്ടയം: നാടിനെ നടുക്കിയ തിരുവാതുക്കൽ ഇരട്ട കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു. കോട്ടയം മജിസ്ട്രേറ്റ് കോടതിയിലാണ് 750 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അസം സ്വദേശിയും വിജയകുമാറിന്റെ ജോലിക്കാരനുമായിരുന്ന അമിത് ഒറാംഗ് മാത്രമാണ് പ്രതി. കേസിൽ 67 സാക്ഷികളും 100 രേഖകളും ഉൾപ്പെടുന്നു.
ഏപ്രിൽ 22നാണ് തിരുനക്കര ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീര വിജയകുമാറും കൊല്ലപ്പെട്ടത്. വിജയകുമാറിനോട് പ്രതിക്ക് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു. മുമ്പ് മോഷണക്കുറ്റത്തിൽ പിടിക്കപ്പെട്ടതിനെ തുടർന്നാണ് വൈരാഗ്യം ഉണ്ടായത്.
മോഷണ കേസിൽ പെട്ട് അഞ്ച് മാസം ജയിലിൽ ആയതോടെ ഭാര്യ ഇയാളിൽ നിന്നും അകന്നുപോയി. ഈ സമയത്ത് ഭാര്യ ഗർഭിണി ആയിരുന്നു, ഇതിനിടെ ഗർഭം അലസിപോയി. ഇതായിരുന്നു കൊലപാതക കാരണം എന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്.















