മലപ്പുറം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയ്‌ക്ക് പിന്നാലെ പുതിയ വിവാദത്തിന് തിരികൊളുത്തി എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി. ചെറിയ പെൺകുട്ടികളായാൽ പോലും അന്യപുരുഷന്മാർക്ക് ഹസ്തദാനം ചെയ്യരുതെന്നാണ് സഖാഫിയുടെ പരാമർശം.
ചെമ്മാട് നടന്ന പരിപാടിയിലായിരുന്നു സഖാഫിയുടെ പ്രസംഗം. അടുത്തിടെ ഒരു പരിപാടിയിൽ ചില പെൺകുട്ടികൾ തനിക്ക് കൈകൊടുക്കാൻ എത്തിയപ്പോൾ താൻ അത് നിരസിച്ചെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു. പെൺകുട്ടികൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും, കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായത്തിൽ എത്തിയിട്ടില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു സഖാഫിയുടെ വിശദീകരണം.
‘ഞാൻ മിനിഞ്ഞാന്ന് കണ്ണൂർ ജില്ലയിലെ ഒരു കല്യാണ വീട്ടിൽ പോയി. കുറെ ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കാത്തിരിക്കുന്നുണ്ട്. ആ ചെറിയ പെൺകുട്ടികൾക്ക് ഒന്നും പ്രായമായിട്ടില്ല. അല്ലെങ്കിൽ കണ്ടാൽ ആശിക്കപ്പെടുന്ന പ്രായത്തിൽ എത്തിയിട്ടില്ല. ആ കുട്ടികൾ എനിക്ക് കൈ കാണിച്ചപ്പോൾ ഞാൻ കൈ കൊടുത്തില്ല. ഞാൻ പറഞ്ഞു, കുട്ടിക്കാലത്ത് അങ്ങനെ അന്യപുരുഷന്മാർക്ക് കൈകൊടുത്ത് ശീലിക്കരുത്’ എന്നായിരുന്നു സഖാഫിയുടെ പ്രസംഗത്തിലെ പരാമർശം.
സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം നടത്തിയ വിവാദ പരാമർശം ചർച്ചയായിക്കൊണ്ടിരിക്കെയാണ് പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രസംഗവും പുറത്തുവന്നിരിക്കുന്നത്. ഇരുവരുടെയും പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്.















