തിരുവനന്തപുരം: കന്യാസ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് കേരളഘടകം തുടരുന്ന നാടകത്തിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.ബി.ഗോപാലകൃഷ്ണൻ. ഛത്തീസ്ഗഢിലെ കോൺഗ്രസ്സുകാർ ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ല. കേരളത്തിലെ കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ ഇക്കാര്യത്തിൽ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഛത്തീസ്ഗഢിലെ കോൺഗ്രസുകാർ ജീവിച്ചിരിപ്പുണ്ടൊ അതൊ ചത്തോ എന്ന കാര്യത്തിൽ സംശയമുണ്ട്. ലോക്സഭ സ്തംഭിപ്പിക്കുന്നവർ ചത്തീസ്ഗഢിലെ നിയമസഭയിൽ ഒരു ചോദ്യം ഉന്നയിക്കുകയൊ പരസ്യ പ്രതികരണത്തിന് തയ്യാറാകുകയൊ ചെയ്തിട്ടില്ല എന്നത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കണം.
കേരളത്തിലെ കോൺഗ്രസ്സ്- കമ്മ്യൂണിസ്റ്റുകൾ ജയിലിന്റെ മുന്നിൽ ബഹളം വെച്ച് ബജരംഗ് ദളീനേയും മറ്റ് ഹിന്ദു സംഘടനകളേയും ചീത്തവിളിച്ചപ്പോഴാണ് അവർ പ്രകോപിതരായി രംഗത്ത് വന്നത്. 25 ന് കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത ദിവസം ഇതൊരു സാധാരണ സംഭവമായിരുന്നു. 26 ന്റെ മാധ്യമ വാർത്തകൾ അങ്ങിനെ തന്നെയായിരുന്നു. 27 ന് കോൺഗ്രസുകാർ രാഷ്‌ട്രീയ മുതലെടുപ്പിന് ബഹളം വെച്ചപ്പോഴാണ് പ്രശ്നം ഗൗരവമായി മാറിയത്. അല്ലങ്കിൽ കന്യാസ്ത്രികൾ ഇപ്പോൾ ജാമ്യം കിട്ടി ഇറങ്ങിയേനെ.
കന്യാസ്ത്രീകൾ ജയിലിൽ കൂടുതൽ നാൾ കിടക്കട്ടെ എന്നാണ് കോൺഗ്രസിന്റെ രാഷ്‌ട്രീയ താൽപ്പര്യം. കോൺഗ്രസ് ആണ് ഈ പ്രശ്നം കുളമാക്കിയത്. കന്യാസ്ത്രീകളെ ജയിലിന് പുറത്തു കൊണ്ടുവരാൻ ബി.ജെ.പി കേരള ഘടകം ശ്രമിക്കുമ്പോൾ കോൺഗ്രസ് പ്രശ്നം വഷളാക്കി കുളമാക്കാനാണ് ശ്രമിക്കുന്നത്.
2021ൽ ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളേയും പാതിരിമാരേയും10 മാസം ജയിലിലടച്ച കോൺഗ്രസുകാരാണ് ഇപ്പോൾ ലോകസഭ സ്തംഭിപ്പിക്കുന്നത്. എന്തായാലും 36 എംഎൽഎ മാരുള്ള ഛത്തീസ്ഗഢിലെ കോൺഗ്രസ് ചത്തൊ? ചത്ത കുതിരയായൊ എന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാവും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു















