40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറെ ഇഡി അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ 1.2 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സന്ദീപ വിർക്കാണ് അറസ്റ്റിലായത്.
സോഷ്യൽ മീഡിയയിലെ സ്വാധീനം ഉപയോഗിച്ച് വൻ തട്ടിപ്പാണ് യുവതി നടത്തിയത്. കോസ്മെറ്റിക്ക് ബിസിനസ് നടത്തുന്നുവെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. ഇതിമായി ഹൈബൂകെയർ.കോം എന്ന വെബ്‌സൈറ്റ് ആരംഭിച്ചു. എഫ്ഡിഎ അംഗീകരിച്ച സൗന്ദര്യവർദ്ധക വസ്തുക്കളാണ് ഇതിൽ ലിസ്റ്റ് ചെയ്തിരുന്നത്.
എന്നാൽ ഈ വെബ്സൈറ്റ് വഴി വിൽപ്പന നടന്നിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിലൂടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്ക് പണം നഷ്ടമാകുന്നതും പതിവാണ്. ഇതിൽ കൊടുത്തിരിക്കുന്ന വാട്ട്‌സ്ആപ്പ് നമ്പറും പ്രവർത്തനരഹിതമായിരുന്നു. കൂടാതെ കമ്പനി വിശദാംശങ്ങളും ഇതിൽ ലഭ്യമല്ലായിരുന്നു. ഈ വെബ്സൈറ്റിന്റെ മറവിവാണ് യുവതി കള്ളപ്പണം വെളുപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരമാണ് സന്ദീപ വിർക്കിനെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇഡിയുടെ കസ്റ്റഡിയിലാണ് യുവതി. കേസുമായി ബന്ധപ്പെട്ട് ഇവരുടെ ഡൽഹിയിലും മുംബൈയിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.















