തൃശൂർ: പീച്ചിയിൽ ഹോട്ടൽ ഉടമയെയും മകനെയും പൊലീസ് സ്റ്റേഷനിൽ വച്ച് മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോക്സോ കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയതെന്ന് മർദ്ദനമേറ്റ ഹോട്ടൽ ഉടമ ഔസേപ്പ് പറഞ്ഞു. 2023 മേയ് 24നാണ് തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ ഔസേപ്പിനെ പീച്ചി എസ്‌ഐ ആയിരുന്ന പി എം രതീഷ് മർദിച്ചത്. ഔസേപ്പിന്റെ മകന്‍ പോള്‍ ജോസഫിനും ഹോട്ടലിലെ ജീവനക്കാർക്കും മർദ്ദനമേറ്റിരുന്നു.
ഹോട്ടലിൽ ഭക്ഷണം മോശമാണെന്ന് പറഞ്ഞ് ദിനേശൻ എന്നയാൾ നൽകിയ പരാതിയിലാണ് രതീഷ് ഔസേപ്പിനെയും മകനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ദിനേശൻ എന്നയാൾക്ക് രണ്ട് ലക്ഷം രൂപയും പൊലീസിന് മൂന്ന് ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ പോക്സോയും ചുമത്തി ജാമ്യം കിട്ടാത്ത വിധം ജയിലിൽ അടക്കുമെന്ന് എസ്ഐ രതീഷ് പറഞ്ഞു. ഇത് ഒഴിവാക്കാൻ പണം നൽകി സെറ്റിൽമെൻറ് നടത്തണമെന്നും എസ്ഐ ആവശ്യപ്പെട്ടു. പണം നൽകിയത് തന്റെ വീട്ടിൽ വച്ചാണെന്നും ഔസേപ്പ് പറയുന്നു.
ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ലഭിച്ച മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഔസേപ്പ് പുറത്തുവിട്ടിരുന്നു. എസ്ഐ രതീഷിനെതിരെ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകന് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും ഔസേപ്പ് പറഞ്ഞു. മാത്രമല്ല പരാതി നൽകി ഒരു മാസത്തിനുള്ളിൽ രതീഷിന് പ്രമോഷൻ നൽകി. എസ്ഐ രതീഷിനെ സർവ്വീസിൽ നിന്നും പിരിച്ചുവിടണമെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഔസേപ്പ് കൂട്ടിച്ചേർത്തു.















