കണ്ണൂർ: തിരുവോണ ദിനത്തിൽ മാടായിപ്പാറയിൽ നടന്ന പലസ്തീൻ അനുകൂല പ്രകടനത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ബിജെപി. മാടായിപ്പാറയിൽ ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ രാജ്യ വിരുദ്ധ പ്രവർത്തനമാണ് നടന്നതെന്നും രാജ്യദ്രോഹകുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ല അദ്ധ്യക്ഷൻ കെ. കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.
പലസ്തീൻ അനുകൂല മുദ്രാവാക്യത്തോടൊപ്പം ഭാരത വിരുദ്ധ മുദ്രാവാക്യങ്ങളും അവിടെയുണ്ടായി. ഗുരുതരമായ സംഭവത്തെ നിസ്സാരവത്കരിക്കാനാണ് പൊലീസിന്റെ ശ്രമം. നിസ്സാര വകുപ്പുകളാണ് ജിഐഒ പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്. രാജ്യദ്രോഹ പ്രവർത്തനത്തിന് പഴയങ്ങാടിയിലുള്ള അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനത്തിലാണ് ഇവർ മാടായിപ്പാറയിൽ എത്തിയത്. സ്കൂൾ മാനേജ്മെൻറിനെതിരെ പൊലീസും വിദ്യാഭ്യാസ വകുപ്പും നടപടിയെടുക്കണം. രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ കൂട്ടായ്മ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാവനമായി കാത്തുസൂക്ഷിക്കുന്ന സ്ഥലമാണ് മാടായിപ്പാറ. പ്രദേശത്തെ മലീമസപ്പെടുത്താൻ ജമാ അത്തെ ഇസ്ലാമിയെ പോലുള്ള ശക്തികൾ കുറെ കാലമായി പരിശ്രമിക്കുന്നുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെയും ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷന്റെയും പ്രവർത്തകർ വൈകുന്നേരങ്ങളിൽ ചിക്കൻ, മട്ടൺ പോലുള്ളവ പവിത്രമായ ഭൂമിയിൽ കൊണ്ട് വന്ന് ആളുകൾക്ക് വിതരണം ചെയ്യുന്നുണ്ട്. അവിടെ ഇരുന്ന് തന്നെ കഴിച്ച് അവശിഷ്ടങ്ങൾ മാടായിപ്പാറയിൽ തന്നെ നിക്ഷേപിക്കും. മാടായിപ്പാറയെ മലീമസമാക്കാൻ ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും വിനോദ് കുമാർ പറഞ്ഞു.
തിരുവോണ ദിനത്തിലാണ് ദേവസ്വം ഭൂമിയായ മാടായിപ്പാറയിൽ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ പലസ്തീൻ അനുകൂല പരിപാടി നടത്തിയത്. തുടർന്ന് മുപ്പത് പേർക്കെതിരെ നിസ്സാര വകുപ്പുകൾ ചുമത്തി പഴയങ്ങാടി പൊലീസ് കേസെടുത്തിരുന്നു.















