കോഴിക്കോട് : ആഗോള അയ്യപ്പസംഗമത്തിനായി ക്ഷേത്ര ഫണ്ട് ഉപയോഗിക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം.സംഗമത്തിൽ പരമാവധി മെമ്പര്‍മാരെയും ഉദ്യോഗസ്ഥരെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരെയും ക്ഷേത്രം ജീവനക്കാരെയും പങ്കെടുപ്പിക്കാനാണ് മലബാർ ദേവസ്വം ബോർഡിന്റെ നിർദേശം. ഇക്കാര്യത്തിൽ മലബാർ ദേവസ്വം കമ്മീഷണറുടെ പ്രത്യേക സർക്കുലർ പുറത്തിറക്കി.ആഗോള അയ്യപ്പ സംഗമത്തിൽ പരമാവധി പേരെ പങ്കെടുപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആവശ്യപ്പെട്ടതായും സർക്കുലറിൽ പറയുന്നു.
അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്ന ബോർഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഏരിയ കമ്മിറ്റി അംഗങ്ങളുടെയും യാത്ര, ഭക്ഷണ ചെലവ് ദേവസ്വം ബോർഡ് വഹിക്കും. ക്ഷേത്ര ട്രസ്റ്റിമാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേത്രം ജീവനക്കാരുടെയും ചെലവ് ക്ഷേത്രം ഫണ്ടിൽ നിന്ന് വഹിക്കണമെന്നുമാണ് ഉത്തരവ്. ആഗോള അയ്യപ്പ സംഗമത്തിനായി പോകുന്ന വാഹനങ്ങളുടെ ചെലവും ക്ഷേത്ര ഫണ്ടില്‍നിന്ന് എടുക്കണമെന്നാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ ഉത്തരവ്.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ഡിവിഷണൽ അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ക്കുള്ള ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഓരോ ഡിവിഷനില്‍ നിന്നും 40 പേര്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 200ഓളം ആളുകള്‍ പങ്കെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സെപ്തംബർ 20 നാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. പമ്പാതീരത്ത് 38,500 ചതുരശ്രയടി വിസ്തീർണത്തിലാണ് പന്തൽ ഒരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ.















