ഒട്ടാവ: കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ പിൻഗാമി കാനഡയിൽ അറസ്റ്റിൽ. നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) യുടെ തലവൻ ഇന്ദർജിത് സിംഗ് ഗോസലാണ് അറസ്റ്റിലായത്.
തോക്കുകൾ കൈവശം വച്ച കുറ്റത്തിനാണ് ഭീകരനെ കസ്റ്റഡിയിലെടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കഴിഞ്ഞയാഴ്ച ന്യൂഡൽഹിയിൽ കനേഡിയൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നതാലി ഡ്രൗയിനുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. ഖലിസ്ഥാനി ഭീകര സംഘടനകളോടുള്ള കനേഡിയൻ സർക്കാരിന്റെ സമീപനത്തിൽ മാറ്റം വന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം.
കഴിഞ്ഞ വർഷം ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരനാണ് ഇന്ദർജിത് സിംഗ് ഗോസൽ.. സംഭവത്തിന് പിന്നാലെ ഗോസലിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും കുറ്റം ചുമത്താതെ വിട്ടയച്ചു. ഇന്ത്യൻ കോൺസുലേറ്റുകൾക്ക് നേരെ ആക്രമണം നടത്താനും ഇയാൾ പദ്ധതി തയ്യാറാക്കിയിരുന്നു കാനഡ സന്ദർശന വേളകളിൽ എസ്‌എഫ്‌ജെ മേധാവി ഗുർപത്വന്ത് സിംഗ് പന്നുവിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറായും ഗോസൽ പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ വർഷം നിജ്ജാറിന്റെ കൊലപാതകത്തിനുശേഷമാണ് ഇന്ത്യ- കാനഡ ബന്ധം വഷളായത്. കൊലപാതകത്തിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം. പ്രസ്താവനയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കുകയും ഹൈക്കമ്മീഷണറെ തിരിച്ചുവിളിക്കുകയും ചെയ്തു.















