എറണാകുളം: ഭൂട്ടാനിൽ നിന്നും അനധികൃതമായി വാഹനങ്ങൾ കടത്തിക്കൊണ്ടുവന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭൂട്ടാനിൽ നിന്നും നികുതിരഹിതമായി വാഹനങ്ങൾ എത്തിച്ച് ഇന്ത്യയിൽ രജിസ്ട്രേഷൻ നടത്താറുണ്ടെന്നും മലയാള നടന്മാർ ഉൾപ്പെടെയുള്ളവർ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കാറുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.
ദുൽഖർ സൽമാനിൽ നിന്നും കാർ പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്ന നടന്മാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. പൃഥ്വിരാജ് സുകുമാരന്റെ പേരിലും ഇത്തരമൊരു കാറുണ്ട്. എന്നാൽ അത് കണ്ടെത്തിയിട്ടില്ലെന്നും കസ്റ്റംസ് കമ്മീഷണർ ടി ടിജു പറഞ്ഞു. നടൻ അമിത് ചക്കാലയ്‌ക്കലിന്റെ വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു. അമിതിന്റെ പേരിലുള്ള ആറ് വാഹനങ്ങൾ കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യൻ സൈന്യത്തിന്റെ പേരിലും അമേരിക്കൻ എംബസി ഉൾപ്പെടെയുള്ളവരുടെ പേരിലും വ്യാജരേഖകൾ ചമച്ചും എം പരിവഹൻ വെബ്സൈറ്റിൽ കൃത്രിമം നടത്തിയുമാണ് കടത്തികൊണ്ടുവരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നടത്തുന്നത്. 200 ഓളം വാഹനങ്ങളാണ് കേരളത്തിൽ എത്തിയിരിക്കുന്നത്. ഇതിൽ 36 എണ്ണം ഇതുവരെ പിടികൂടി. ശരിയായ മാർഗത്തിലല്ല വാഹനം എത്തിച്ചിരിക്കുന്നതെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടത്തിയതെന്ന് കമ്മീഷണർ പറഞ്ഞു.
സെക്കൻഡ് ഹാന്‍ഡ് വാഹനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ കഴിയില്ല. വിദേശത്ത് മൂന്ന് വർഷം ഉപയോഗിച്ച വാഹനം മാത്രമേ നികുതി അടച്ച് രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. പരിശോധനയിൽ പിടികൂടിയ വാഹനങ്ങളെല്ലാം സെക്കൻഡ് ഹാൻഡായി കൊണ്ടുവന്നതാണ്. നിയമവിരുദ്ധമാണിത്. അതുകൊണ്ട് തന്നെ പിഴയടച്ച് കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്നും കമ്മീഷണർ അറിയിച്ചു.















