ന്യൂഡൽഹി: ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. “വിവിധ ഭാവങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കാൻ കഴിയുന്നതിനാലാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്നത്. മഹാഭാരതത്തിലെ കർണൻ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കിയ സംസ്കൃത നടകത്തിൽ കർണനായി മോഹൻലാൽ എത്തിയെന്നറഞ്ഞപ്പോൾ താൻ അത്ഭുതപ്പെട്ടുവെന്നും” രാഷ്‌ട്രപതി പറഞ്ഞു.

മോഹൻലാൽ അഭിനയിച്ച ഹിറ്റ് ചിത്രം വാനപ്രസ്ഥത്തെ കുറിച്ചും രാഷ്‌ട്രപതി എടുത്തുപറഞ്ഞു. സിനിമ അതിഗംഭീരമാണെന്നും നിരവധി ജനപ്രിയ ചിത്രങ്ങളും അദ്ദേഹം വേഷമിട്ടിട്ടുണ്ടെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

മോഹൻലാലിന് ദാദാ സാഹേബ് പുരസ്കാരം ലഭിച്ചപ്പോൾ സിനിമാസ്വാദകർ ഒരുപാട് സന്തോഷിച്ചു. ലക്ഷക്കണക്കിന് ആസ്വാദകരുടെ മനസിലാണ് മോഹൻലാൽ ഇടംപിടിച്ചിരിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും രാഷ്‌ട്രപതി പറഞ്ഞു.

ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം സമ്മാനിച്ചത്. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം വിജയരാഘവനും സഹനടിക്കുള്ള പുരസ്കാരം ഉർവശിയും ഏറ്റുവാങ്ങി.















