ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണി മുഴക്കിയ ഖലിസ്ഥാൻ ഭീകരനെതിരെ ദേശീയ അന്വേഷണ ഏജൻസി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) തലവൻ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെയാണ് ഗുരുതര വകുപ്പുകൾ പ്രകാരം കെസെടുത്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് കേസ് എൻഐഎ അന്വേഷിക്കുന്നത്.
ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ത്രിവർണ്ണ പതാക ഉയർത്തുന്നത് തടയുന്ന “സിഖ് സൈനികർക്ക്” 11 കോടി രൂപ പാരിതോഷികം നൽകുമെന്നായിരുന്നു ഖലിസ്ഥാൻ ഭീകരന്റെ പ്രഖ്യാപനം. ഓഗസ്റ്റ് 10 ന് പാകിസ്ഥാനിലെ ലാഹോർ പ്രസ് ക്ലബ്ബിൽ നടന്ന “മീറ്റ് ദി പ്രസ്സ്” പരിപാടിയിൽ വെർച്വൽ പ്രസംഗത്തിനിടെയാണ് പന്നൂൺ ഭീഷണി മുഴക്കിയത്.
ഭീഷണി മാത്രമല്ല, പഞ്ചാബ്, ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവ ഉൾപ്പെടുന്ന നിർദ്ദിഷ്ട ഖലിസ്ഥാന്റെ ഭൂപടം പുറത്തിറക്കുകയും ചെയ്തെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഇന്ത്യയുടെ പരമാധികാരം, പ്രദേശിക സമഗ്രത, സുരക്ഷ എന്നിവയെ തകർക്കാനും സിഖുകാർക്കിടയിൽ ഇന്ത്യയ്‌ക്കെതിരെ അനിഷ്ടം പ്രചരിപ്പിക്കാനും പന്നൂൻ ശ്രമിച്ചെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടി.















