റാന്നി: ശബരിമല വിഷയത്തിൽ പിണറായി വിജയന്റെ പാദസേവ ചെയ്യുന്നെന്ന ആരോപണത്തിന് പിന്നാലെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പത്തനംതിട്ടയിൽ ബാനർ. പത്തനംതിട്ട വെട്ടിപ്രം കരയോഗത്തിന് മുന്നിലാണ് ബാനർ കെട്ടിയിരിക്കുന്നത്. കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്നും കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേട് എന്നാണ് ബാനറിൽ ഉള്ളത്.
ബാഹുബലി ചിത്രത്തിൽ ബാഹുബലിയെ പിന്നിൽ നിന്നു കുത്തുന്ന കട്ടപ്പയുടെചിത്രം ബാനറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുകുമാരൻ നായരുടെ പുതിയ നീക്കവും നിലപാടും സമുദായത്തിന് നാണക്കേടാണെന്നും ബാനറിൽ പറയുന്നു.
ശബരിമലയിൽ വിശ്വാസം, ആചാരം എന്നിവ സംരക്ഷിച്ച് വികസനം കൊണ്ടുവരാനുള്ള ഇടതുമുന്നണി സർക്കാരിന്റെ പിന്തുണയ്‌ക്കുന്നതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതില്‍ നയം വ്യക്തമാക്കിയാണ് എന്‍എസ് എസ് രംഗത്തെത്തിയത്. സർക്കാരിനെ എൻഎസ്എസിന് വിശ്വാസമുണ്ട്. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹഹമെന്ന് ജി സുകുമാരൻ നായർ പറഞ്ഞിരുന്നു.
സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം, അത് ചെയ്തില്ലല്ലോ എന്ന് ജി സുകുമാരൻ നായർ ചോദിച്ചു. കോൺഗ്രസിന്‍റേത് കള്ളക്കളിയാണെന്നും സുകുമാരൻ നായർ ആരോപിച്ചിരുന്നു. വിശ്വാസ പ്രശ്നത്തിൽ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല. ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല.ഇതിനെതിരെയാണ് സമുദായത്തിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരിക്കുന്നത്.















