വാഷിംഗ്ടൺ: അമേരിക്കയിൽ ഷട്ട്‍ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സർക്കാർ ജീവനക്കാരെ ഉടൻ പിരിച്ചുവിടുമെന്ന് വൈറ്റ് ഹൗസിന്റെ മുന്നറിയിപ്പ്. 40 ശതമാനത്തോളം സര്‍ക്കാര്‍ ജീവനക്കാർ അവധിയില്‍ പ്രവേശിച്ചിട്ടുണ്ട്. യുഎസിലെ ദേശീയ ഉദ്യാനങ്ങളും ദേശീയപാര്‍ക്കുകളും ഷട്ട് ഡൗണ്‍ അവസാനിക്കുന്നത് വരെ അടച്ചിട്ടേക്കും.
അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ ഷട്ട്ഡൗണ്‍ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ധനബില്ല് പാസാക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളും ഡെമോക്രാറ്റിക് അംഗങ്ങളും തമ്മില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനാലാണ് യുഎസ് ഷട്ട്ഡൗണിലേക്ക് നീങ്ങിയത്.
ഓരോ പുതിയ സാമ്പത്തിക വർഷത്തേക്കും ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിനായുള്ള ബിൽ ഒക്ടോബർ ഒന്നിന് മുമ്പ് പാസാക്കണമെന്നതാണ് യുഎസ് കോൺഗ്രസ് സ്വീകരിച്ചുവന്നിരുന്ന രീതി. എന്നാൽ ഇത്തവണ ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കും ബിൽ പാസാക്കലിൽ സമവായം കണ്ടെത്താനായില്ല. ബിൽ പാസാക്കാൻ 60 വോട്ടെങ്കിലും വേണമെന്നിരിക്കെ 55-45 വോട്ടുകളിലാണ് ബില്ല് പരാജയപ്പെട്ടത്. തുടർന്നാണ് സർക്കാർ സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും അടച്ചുപൂട്ടലിലേക്ക് വഴിവച്ചത്.
ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും ദൈനംദിന കാര്യങ്ങള്‍ക്കും പണമില്ലാതായതോടെ ഏഴ് ലക്ഷത്തിലധികം ജീവനക്കാര്‍ ശമ്പള രഹിത നിര്‍ബന്ധിത അവധിയിലേക്ക് പ്രവേശിച്ചു. ആരോഗ്യമേഖല, സുരക്ഷ, ദുരന്തനിവാരണം, വിമാനസർവീസുകൾ തുടങ്ങിയ അവശ്യ സേവനങ്ങളെ അടച്ചുപൂട്ടലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അടച്ചുപൂട്ടൽ മൂലം അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 15 ബില്യൺ ഡോളർ നഷ്ടമുണ്ടാകും. തൊഴിലില്ലായ്മ നിരക്ക് ഉയരാനും ഉപഭോക്തൃ ചെലവ് കുറയാനും സാധ്യതയുണ്ട്. ഇത് സമ്പദ് വ്യവസ്ഥയെ ആകെ പ്രതികൂലമായി ബാധിക്കുമെന്നിരിക്കെ ബില്യൺ കണക്കിന് ഡോളർ ലാഭിക്കാൻ കഴിയും എന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം. അതേസമയം, ധനബില്ല് വെള്ളിയാഴ്ച വീണ്ടും സെനറ്റിൽ അവതരിപ്പിക്കുമെന്നാണ് വിവരം.















