തിരുവനന്തപുരം: ചെന്നൈയിലും ശബരിമലയുടെ പേരിൽ പ്രദർശനം നടത്തി ഉണ്ണികൃഷ്ണൻ പോറ്റി. സ്വർണ്ണപ്പാളികൾ നടൻ ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ചു പൂജ നടത്തി. ചടങ്ങിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ജയറാമും ഗായകൻ വീരമണിയും പൂജയിൽ പങ്കെടുത്തു. 2019 ലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.
ജയറാമിന്റെ വാക്കുകൾ പ്രകാരം നിർമാണത്തിന് ശേഷം ശബരിമലയിലേക്ക് കൊണ്ടു വരുന്ന സമയത്താണ് സംഭവം നടന്നത്. അന്ന് മാദ്ധ്യമങ്ങളോട് ജയറാം ഇതിനെ കുറിച്ച് സംസാരിക്കുന്നുമുണ്ട്. ബെംഗളൂരുവിലും സമാന രീതിയിലുള്ള പ്രദർശനം നടത്തിയിരുന്നു. ഇവിടെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ലക്ഷ്യം പണപ്പിരിവായിരുന്നു.
ഇത്രയും വലിയ വാർത്തയായിട്ടും ദേവസ്വം ബോർഡ് മാത്രം പക്ഷെ ഇക്കാര്യം ഒന്നും അറിഞ്ഞില്ല. ശബരിമലയിലെ വാതിലും കട്ടിളപ്പടിയും പോലും സ്വകാര്യ സ്ഥലത്ത് പ്രദർശിപ്പിച്ചത് ദേവസ്വം ബോർഡിന്റെ കടുത്ത കെടുംകാര്യസ്ഥതയിലേക്കും അഴിമതിയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.
2019 മുതലാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ സ്വാധീനം ശക്തമാക്കിയത്. ദേവസ്വം ബോർഡിന്റെ ക്യത്യമായ സ്വാധീനം ഇല്ലാതെ ശബരിമലയിലെ സ്വത്തുക്കൾ നിർലോഭം കൈകാര്യം ചെയ്യാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സാധിക്കില്ല. ശനിയാഴ്ച ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്യുന്നുണ്ട്.














