കൊച്ചി: 2019ൽ ശബരിമലയിൽ നിന്ന് എത്തിച്ചത് ചെമ്പ് പാളികളാണെന്ന് സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകൻ അഡ്വ.കെ.ബി പ്രദീപ് കുമാർ. പാളികളിൽ ഒരു ഗ്രാം സ്വർണം പോലും പൂശിയിരുന്നില്ല. മറ്റ് സ്ഥാപനങ്ങളിൽ നിന്നും നിന്നും സ്വർണം പൂശിയ പാളികൾ വീണ്ടും സ്വർണം പൂശാനായി കമ്പനി സ്വീകരിക്കാറില്ല.
2019ൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുളളവരാണ് പാളികൾ സ്വർണം പൂശാനായി സ്ഥാപനത്തിലേത്ത് എത്തിച്ചത്. 897 ഗ്രാം സ്വർണമാണ് പൂശിനായി അന്ന് ഉപയോഗിച്ചത്. സ്മാർട്ട് ക്രിയേഷനിൽ എത്തിക്കുമ്പോൾ 47 കിലോയായിരുന്നു ചെമ്പ് പാളികളുടെ ഭാരമെന്നും അഭിഭാഷകൻ പറഞ്ഞു.
സ്വർണം പൂശിയ പാളികൾ കമ്പിനിയിൽ നിന്നും ഏറ്റുവാങ്ങാൻ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ദേവസ്വം ബോർഡ് പ്രതിനിധികൾ ഉൾപ്പെടെ ഉണ്ടായിരുന്നു. 2019ൽ നൽകിയ സ്വർണപ്പാളിക്ക് മങ്ങലേറ്റതിനാലാണ് വീണ്ടും പൂശി നൽകിയത്. സാധാരണയായി 20 മുതൽ 40 വർഷം വരെയാണ് കമ്പനി വാറണ്ടി നൽകുന്നത്. മാളികപ്പുറത്തും കമ്പനി സ്വർണം പൂശി നൽകിയിരുന്നു. എന്നാൽ അതിനൊന്നും കേടുപാടു സംഭവിച്ചിട്ടില്ല. ഇതെല്ലാം വ്യക്തമാക്കി കൊണ്ട് ഹൈക്കോടതിയിൽ വിശദീകരണം നൽകുമെന്നും സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകൻ പറഞ്ഞു
സ്മാർട്ട് ക്രിയേഷന്റെ വിശദീകരണത്തോടെ 1999ൽ വിജയ്മല്യ സമർപ്പിച്ച സ്വർണപ്പാളി എവിടെ എന്ന ചോദ്യമാണ് ഉയരുന്നത്. ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റ് മുതൽ ഉണ്ണികൃഷ്ണൻ പോറ്റി വരെ സംശയമുനയിലാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ നാളെ വിജിലൻസ് ചോദ്യം ചെയ്യും.















