ന്യൂഡൽഹി: രാജ്യത്ത് സമാധാനം തകർക്കാൻ ശ്രമിച്ചാൽ മാവോയിസ്റ്റുകൾക്ക് ഉചിതമായ മറുപടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്തീസ്ഗഢിലെ ബസ്തറിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബസ്തർ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വിവിധയിടങ്ങളിൽ വികസനം കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങൂ. കീഴടങ്ങിയ മാവോയിസ്റ്റുകളെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തും. പ്രദേശത്തെ സമാധാനം തകർക്കാൻ ശ്രമിച്ചാൽ നമ്മുടെ സുരക്ഷാസേന ഉചിതമായ മറുപടി നൽകും.
2026-നുള്ളിൽ മാവോയിസ്റ്റിനെ രാജ്യത്ത് നിന്ന് പൂർണമായും തുടച്ചുനീക്കും. കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ ഛത്തീസ്ഗഢിന്റെ വികസനത്തിനായി നാല് ലക്ഷം കോടി രൂപ നൽകിയിട്ടുണ്ട്. മാവോയിസ്റ്റുകളെ അക്രമം ഒഴിവാക്കി മുഖ്യധാരയിലേക്ക് വരാൻ പ്രേരിപ്പിക്കണം.
നക്സലിസം ആർക്കും ഗുണം ചെയ്തിട്ടില്ല. ബസ്തറിലെ സമാധാനത്തിന് ഭീഷണിയുണ്ടായാൽ സായുധ സേനയും ഛത്തീസ്ഗഡ് പൊലീസും പ്രതികരിക്കും. നക്സലിസത്തെ ഈ ഭൂമിയിൽ നിന്ന് ഉന്മൂലനം ചെയ്യുന്നതിനുള്ള ദൗത്യത്തിൽ സുരക്ഷാസേനയ്‌ക്ക് ശക്തി പകരണമെന്നും അമിത് ഷാ പറഞ്ഞു.















