ന്യൂഡൽഹി: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്‌ക്ക് കരുത്ത് പകരാന്‍ എകെ – 203 റൈഫിളുകൾ. അഞ്ച് വർഷത്തിനുള്ളിൽ ആറ് ലക്ഷത്തിലധികം റൈഫിളുകൾ വിതരണം ചെയ്യാനാണ് ആത്മനിർഭാരത് പദ്ധതി പ്രകാരം ലക്ഷ്യം വെക്കുന്നത്. ഈ വർഷം തന്നെ ഇതിൽ 75,000 എണ്ണം സേനയുടെ ഭാഗമാകും. ഏകദേശം 5200 കോടി രൂപയുടേതാണ് പദ്ധതി.
30 വർഷത്തിലേറെയായി ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളുകൾക്ക് പകരമാണ് പുതിയ റൈഫിളുകള്‍ എത്തുന്നത്. വ്യത്യസ്ത കാലാവസ്ഥകളിലും യുദ്ധ സാഹചര്യങ്ങളിലും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും മികച്ച പ്രകടനം എന്നിവയ്‌ക്കെല്ലാം പേരുകേട്ടതാണ് എകെ 203.
മിനിറ്റിൽ 700 റൗണ്ട് വരെയാണ് ഇതിന്റെ ശേഷി. 800 മീറ്റര്‍ വരെ പ്രഹര പരിധിയുണ്ട്. 7.62×39 എംഎം വെടിയുണ്ടകൾ ഉപയോഗിക്കുന്ന എകെ-203, ക്ലാസിക് എകെ-47 ഡിസൈനും മികച്ച എർഗണോമിക്സ്, ഒപ്റ്റിക്കൽ സൈറ്റുകളുമായും മറ്റ് ആക്സസറികളുമായും പൊരുത്തപ്പെടാനുള്ള കഴിവ് എന്നീ ആധുനിക സവിശേഷതകൾ കൂടി ഇതിനുണ്ട്.
റൈഫിളിന്റെ ഉത്പാദനം വേഗത്തിലാക്കാനായി ഭാരത -റഷ്യൻ സംയുക്ത സംരംഭമായ ഇൻഡോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് പദ്ധതിയിടുന്നുണ്ട്. ഭാരതവും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭത്തിന് കീഴിൽ അമേഠിയിലെ കോർവ ഓർഡിനൻസ് ഫാക്ടറിയിലാണ് എകെ-203 റൈഫിളുകളുടെ നിർമ്മാണം.
റൈഫിളുകളിൽ ഉപയോഗിക്കുന്ന ഭാഗങ്ങളിൽ മിക്കതും കാൺപൂരിലെ സ്മോൾ ആംസ് ഫാക്ടറി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലായിട്ടാണ് നിർമ്മിക്കുന്നത്. 2023 ഫെബ്രുവരി മുതൽക്കേ റൈഫിളിന് ആവശ്യമുള്ള ഭാഗങ്ങൾ നിർമ്മിച്ചു വരുകയാണ്. ബാരൽ, ട്രിഗർ ഗ്രൂപ്പ്, റിസീവർ, മറ്റ് ലോഹഭാഗങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. എകെ-203 റൈഫിളിന്റെ തദ്ദേശീയവൽക്കരണത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ള ഒന്നാണ് എസ്എഎഫ് കാൺപൂർ. സൈന്യത്തിന്റെ ആയുധബലം വർധിപ്പിക്കാൻ മാത്രമല്ല ഭാരതത്തിന്‍ പ്രതിരോധ നിർമ്മാണ ശേഷിക്ക് ഉത്തേജനം നൽകുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്















