കൊച്ചി: ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശിനി ഹൈക്കോടതിയെ സമീപിച്ചു. 13 കാരിയായ ദത്തുപുത്രിയുടെ സ്വഭാവരീതികൾ അംഗീകരിക്കാനാകാത്തതാണെന്ന് ഹർജിയിൽ പറയുന്നു.
നാലുവർഷം മുൻപ് ഡല്‍ഹിയില്‍ നിന്നാണ് ഹര്‍ജിക്കാരി കുട്ടിയെ നിയമപരമായി ദത്തെടുത്തത്. കുട്ടിക്ക് അന്ന് ഒൻപത് വയാസിരുന്നു പ്രായം. ഇപ്പോൾ കുട്ടി ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അസ്വാഭാവികമായി പെരുമാറുന്നു, അനാവശ്യമായി ദേഷ്യപ്പെടുന്നു, പണം മോഷ്ടിക്കുന്നു തുടങ്ങിയ വിവിധ പരാതികളാണ് ഉന്നയിക്കുന്നത്.
കുട്ടി നേരത്തേ ലൈംഗികാതിക്രമത്തിന് ഇരയായ വിവരം ദത്ത് നൽകിയവർ മറച്ചുവെച്ചുവെന്നും ആരോപിക്കുന്നുണ്ട്. കുട്ടിക്ക് കൗണ്‍സിലിങ് അടക്കം നല്‍കിയെങ്കിലും പെരുമാറ്റത്തില്‍ കാര്യമായ മാറ്റമുണ്ടായില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഹര്‍ജി പരിഗണിച്ച കോടതി ഹര്‍ജിക്കാരിയോടും 13 കാരിയോടും സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിക്ടിം റൈറ്റ്സ് സെന്ററിന്റെ ചുമതലയുള്ള അഭിഭാഷകയ്‌ക്ക് നിർദ്ദേശം നൽകി. ഇരുവരുമായി സംസാരിച്ച അഭിഭാഷക ദത്ത് റദ്ദാക്കുന്നതാണ് അഭികാമ്യം എന്ന് റിപ്പോര്‍ട്ടാണ് നല്‍കിയത്. കുട്ടി വൈകാരികമായ ഒട്ടേറെ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഹര്‍ജിക്കാരി ഒരു കുട്ടിയെ എടുത്തുവളര്‍ത്താന്‍ മാനസികമായി ഒരുങ്ങിയിട്ടില്ലെന്നും ദത്ത് റദ്ദാക്കുന്നതാണ് ഉചിതമെന്നും റിപ്പോർട്ടിൽ പറയുന്നു.















