മലപ്പുറം : ക്ഷേത്രസ്വത്ത് കൊള്ളയടിക്കുന്ന നവകേരളമല്ല, ധാർമിക മൂല്യമുള്ള നവകേരളമാണ് നമുക്ക് വേണ്ടത് എന്നും ധാർമികമൂല്യമുള്ള സമാജത്തെ വാർത്തെടുക്കാൻ ജാതി – മത – വർഗ – വർണ-രാഷ്ട്രീയ വ്യത്യാസമില്ലാതെ ധർമ്മ സംരക്ഷണത്തിന് ഹൈന്ദവ സമാജം ഒന്നിക്കണമെന്നും കേരള സന്യാസി മാർഗ ദർശക മണ്ഡലം സംസ്ഥാന അധ്യക്ഷൻ സ്വാമി ചിദാനന്ദപുരി പറഞ്ഞു.
കേരള മാർഗ ദർശക മണ്ഡലം വിവിധ പരമ്പരകളിലെ സന്യാസിമാരുടെ നേതൃത്വത്തിൽ “കേരള തനിമയിലേക്ക്” എന്ന സന്ദേശമുയർത്തി നടത്തുന്ന ധർമ്മ സന്ദേശ യാത്രയ്‌ക്ക് താനൂർ ശോഭാപ്പറമ്പിൽ നൽകിയ സ്വീകരണ യോഗത്തിൽ ധർമ്മ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ അതിർത്തിയായ ഇടിമുഴിക്കലിൽ നിന്ന് വാദ്യഘോഷങ്ങളുടേയും നിരവധി വാഹനങ്ങളുടെയും താലപ്പൊലിയുടേയും അകമ്പടിയോടെ ധർമ്മ സന്ദേശ യാത്രയെ മലപ്പുറം ജില്ലയിലേക്ക് സ്വീകരിച്ചു.
രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലയിലെ വിവിധ സമുദായ സംഘടനാ പ്രതിനിധികളും അദ്ധ്യാത്മിക ആചാര്യന്മാരും പങ്കെടുത്തു.
ഹൈന്ദവ സമാജം നേരിടുന്ന വിവിധ വിഷയങ്ങളെ ആനുകാലിക സംഭവ വികാസങ്ങളെ അടിസ്ഥാനപ്പെടുത്തി ചർച്ച നടത്തി.
വൈകുന്നേരം താനൂർ ശോഭാപ്പറമ്പ് ശ്രീകുരുംബ ക്ഷേത്ര മൈതാനത്ത് നടന്ന മഹാ സമ്മേളനത്തിൽ സ്വാമി ആത്മ സ്വരൂപാനന്ദ അധ്യക്ഷത വഹിച്ചു. സ്വാമി ചിദാനന്ദപുരി ധർമ്മ സന്ദേശം നൽകി. സ്വാമി ഡോ. ധർമ്മാനന്ദ, സ്വാമി രാമാനന്ദനാഥ ചൈതന്യ, സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ, സ്വാമിനി അതുല്യാമൃത പ്രാണ, സ്വാമി അശേഷാനന്ദ, സ്വാമി പ്രഭാകരാനന്ദ സരസ്വതി, സ്വാമി ജിതാത്മാനന്ദ സരസ്വതി, ബ്രഹ്മകുമാരി സുനിത ബഹൻ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ ധർമ്മ സന്ദേശയാത്ര സ്വാഗത സംഘം അധ്യക്ഷ റിട്ട. എസ്.പി. ഇന്ദിര കൃഷ്ണ കുമാറിനെ ആദരിച്ചു.ആയിരക്കണക്കിന് ഹൈന്ദവ വിശ്വാസികളാണ് മഹാ സമ്മേളനത്തിൽ പങ്കെടുത്തത്. ഒക്ടോബർ 7 ന് കാസർഗോഡ് നിന്ന് ആരംഭിച്ച ധർമ്മസന്ദേശ യാത്ര 21 ന് തിരുവനന്തപുരത്ത് സമാപിക്കും.















