ന്യൂഡൽഹി: പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ ഇന്ത്യൻ സൈന്യത്തെ പഴിചാരി മുൻ ആഭ്യന്തരമന്ത്രി പി.ചിദംബരം. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായ തീരുമാനമായിരുന്നു എന്നും അതിന് ഇന്ദിരാഗാന്ധിയെ മാത്രം കുറ്റപ്പെടുത്താൻ ആവില്ലെന്നും പി.ചിദംബരം
സൈന്യവും, പോലീസും, ഇൻറലിജൻസ് സംവിധാനങ്ങളും, ഉദ്യോഗസ്ഥരും ചേർന്നെടുത്ത തീരുമാനമാണത് എന്നും ഇന്ദിരാഗാന്ധിക്ക് അതിൽ ജീവൻ നൽകേണ്ടി വന്നു എന്നും പി ചിദംബരം പറഞ്ഞു.
ഹിമാചൽ പ്രദേശിലെ കസൗലിയിൽ നടന്ന ഖുശ്വന്ത് സിംഗ് സാഹിത്യോത്സവത്തിൽ പത്രപ്രവർത്തകൻ ഹരീന്ദർ ബവേജയുടെ ‘ദേ വിൽ ഷോട്ട് യു, മാഡം’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ച മോഡറേറ്റ് ചെയ്യുന്നതിനിടെയാണ് മുൻ ആഭ്യന്തര-ധനമന്ത്രി ഈ പരാമർശങ്ങൾ നടത്തിയത്.
പഞ്ചാബിലെ ഏറ്റവും പ്രധാനപ്പെട്ട സിഖ് പുണ്യസ്ഥലങ്ങളിലൊന്നാണ് സുവർണ്ണക്ഷേത്രം. 1984-ൽ, ജർണ്ണയിൽ സിംഗ് ഭിന്ദ്രൻവാല ഉൾപ്പെടെയുള്ള തീവ്രവാദികൾ ക്ഷേത്രത്തിൽ ഒളിച്ചിരിക്കുന്നുണ്ടെന്നും ആയുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും ആരോപിച്ച് അന്നത്തെ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചു. സുവർണ്ണ ക്ഷേത്രത്തിനുള്ളിലെ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനു ഏതാനും മാസങ്ങൾക്ക് ശേഷം, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചു. തുടർന്നുണ്ടായ കലാപത്തിൽ നിരവധി സിഖ് കാർ കൊല്ലപ്പെട്ടു.















