ശബരിമല സ്വർണകവർച്ചയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശബരിമല അയ്യപ്പ സേവാസമാജം. യഥാർത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനും അയ്യപ്പ ഭക്തർക്ക് നീതി ഉറപ്പാക്കുന്നതിനും സമഗ്രമായ അന്വേഷണം വേണമെന്ന് ശബരിമല കർമ്മസമിതി ആവശ്യപ്പെട്ടു. മുംബൈയിൽ രണ്ട് ദിവസം നീണ്ടുനിന്ന ദേശീയ നിർവാഹക സമിതി യോഗം ഇന്നലെയാണ് സമാപിച്ചത്.
ശബരിമലയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ യോഗത്തിൽ ചർച്ചയായി. ഗുരുതര വീഴ്ചയാണ് ദേവസ്വം മന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. വസ്തുതകൾ മറച്ചുവെക്കാനാണ് മന്ത്രി ആദ്യം മുതൽ ശ്രമിച്ചത്. ധാർമ്മികവും ഭരണപരവുമായ ഉത്തരവാദിത്തം ഏറ്റെടുത്ത് നിലവിലുള്ള ദേവസ്വം മന്ത്രി ഉടൻ രാജിവെക്കണമെന്നും ശബരിമല അയ്യപ്പ സേവാസമാജം ദേശീയ അദ്ധ്യക്ഷൻ എസ്. ജെ. ആർ കുമാർ ആവശ്യപ്പെട്ടു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉടൻ പിരിച്ചുവിടണം. ക്ഷേത്രങ്ങളുടെ ഭരണം ഭക്തരുടെ ഭരണസമിതിയെ ഏൽപ്പിക്കണം സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമാനമായ സംവിധാനം ശബരിമലയിലും കൊണ്ടുവരണം.
മുൻ ദേവസ്വം മന്ത്രിമാർ, പ്രസിഡന്റുമാർ, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവരുടെയും പങ്കാളിത്തം സമഗ്രമായി അന്വേഷിക്കണമെന്നും ശബരിമല അയ്യപ്പ സേവാസമാജം ആവശ്യപ്പെട്ടു.















