ബെംഗളൂരു: കൂട്ടബലാത്സംഗ ‘ക്വട്ടേഷൻ’ കേസിൽ അദ്ധ്യാപിക ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. സ്പാ ജീവനക്കാരിയായ കൊൽക്കത്ത സ്വദേശിനിയെ ഫ്ലാറ്റിൽ നിന്ന് ഒഴിപ്പിക്കുന്നതിനാണ് അയൽവാസിയായ അദ്ധ്യാപിക ക്വട്ടേഷൻ നൽകിയത്.
കഴിഞ്ഞ ദിവസമാണ് യുവതി ഫ്ലാറ്റിൽ കൂട്ടബലാത്സംഗത്തിന് ഇരയായത്. അറസ്റ്റിലായ മൂന്നുപേർ 34 കാരിയെ ബലാംത്സംഗം ചെയ്തെന്നും രണ്ട് പേർ കാവൽ നിന്നെന്നും പൊലീസ് പറഞ്ഞു.
സ്പാ ജീവനക്കാരിയെ തേടി നിരവധി ഇടപാടുകാർ ഫ്ലാറ്റിൽ എത്താറുണ്ടെന്ന് പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഫ്ലാറ്റിലെ താമസക്കാരും യുവതിയും തമ്മിൽ തർക്കമുണ്ടായിരുന്നു. യുവതിയെ ഒഴിപ്പിക്കണമെന്ന് താമസക്കാർ ആവശ്യപ്പെട്ടെങ്കിലും ഉടമ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് അദ്ധ്യാപികയായ യുവതി വിദ്യാർത്ഥി മുഖേന കൂട്ടബലാത്സംഗ ‘ക്വട്ടേഷൻ’ നൽകിയത്.
ബംഗളൂരുവിനെ നടുക്കിയ സംഭവമാണിത്. പൂട്ടി പൊളിച്ചാണ് ക്വട്ടേഷൻ സംഘം മദനായകനഹള്ളിയിലെ ഫ്ലാറ്റിൽ കയറിയത്. നാല് വയസുകാരനായ മകന്റെ കൺമുന്നിലായിരുന്നു പീഡനം.















