തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ.വാസുവിനെ ചോദ്യം ചെയ്തു. സ്വര്‍ണക്കവർച്ചയില്‍ തനിക്ക് പങ്കില്ലെന്നാണ് എന്‍.വാസു അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി എന്നറിയുന്നു . തന്‍റെ അറിവോടെയല്ല സ്വര്‍ണം പൂശാനായി കൊണ്ടുപോയതെന്നും വാസു മൊഴി നല്‍കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം . വാസുവിന്റെ പിഎ സുധീഷ് കുമാറിന്‍റെ അറസ്‌റ്റിന് പിന്നാലെയാണ് വാസുവിനെ എസ് ഐടി ചോദ്യം ചെയ്തിരിക്കുന്നത്.
മുൻ ദേവസ്വം കമ്മീഷണറും പ്രസിഡൻ്റുമാണ് എൻ വാസു. എസ്ഐടിയുടെ അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി വ്യക്തിപരമായ ഒരു ബന്ധമില്ലെന്നും സ്വർണപ്പാളി കൊണ്ട് പോകുന്നത് തന്റെ കാലയളവിലല്ലെന്നും നേരത്തെ വാസു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതുകൊണ്ടാണ് വിഷയത്തിൽ അഭിപ്രായം പറയാതിരുന്നതെന്നും എൻ.വാസു പറഞ്ഞു. സ്പോൺസർ എന്ന നിലയിലാണ് പോറ്റിയെ പരിചയമുള്ളത്. നിരവധി സ്പോൺസർമാർ ശബരിമലയിൽ ഉണ്ടാകാറുണ്ട്.അവരെ പറ്റി കൂടുതൽ അന്വേഷണം നടത്തൽ പ്രായോഗികമല്ലെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നു.
ഈ കേസിൽ അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ്കുമാറിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.















