കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയുടെ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിച്ച മുൻ എസിപിയെ സിപിഎം സ്ഥാനാർഥിയാക്കി . കണ്ണൂർ മുൻ എസിപി ടി.കെ. രത്നകുമാറിനാണ് ഈ പരിഗണന ലഭിച്ചത്. ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂർ വാർഡിൽ ഇയാൾ സിപിഎം സ്ഥാനാർഥിയായത്. ഈ വര്‍ഷം മാര്‍ച്ചിലാണ് രത്നകുമാർ വിരമിച്ചത്.എൽഡിഎഫിന്‍റെ ചെയർമാൻ സ്ഥാനാർഥിയാണ് അദ്ദേഹം എന്നാണ് വിവരം. സിപിഎം ചിഹ്നത്തില്‍ത്തന്നെയാണ് ഇയാൾ മത്സരിക്കുന്നത്.
ആത്മഹത്യാ കേസിൽ ചുമതല ഉണ്ടായിരുന്നത് രത്നകുമാറിനായിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം ഈ വര്‍ഷം മാര്‍ച്ചിലാണ് രത്നകുമാർ വിരമിച്ചത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂര്‍ വാർഡ്.
കേരളാ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അട്ടിമറി ഉണ്ടായെന്നും പി.പി. ദിവ്യയ്‌ക്ക് അനുകൂലമായാണ് അന്വേഷണം നടന്നതെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീം കോടതിയേയും അവർ സമീപിച്ചിരുന്നു.
കണ്ണൂർ ജില്ലാപഞ്ചായത്ത് അധ്യക്ഷ ആയിരുന്ന പി.പി ദിവ്യ നടത്തിയ അധിക്ഷെപ പരാമർശങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബുവിന്റെ മരണം.















