ഇസ്ലാമാബാദ്: ഇന്ത്യ തകർത്ത സൈനിക കേന്ദ്രങ്ങൾ പുനർ നിർമിക്കാൻ പാകിസ്ഥാൻ പാടുപെടുകയാണെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത സൈനിക കേന്ദ്രങ്ങളുടെ പുതിയ സാറ്റലൈറ്റ് ചിത്രങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രമുഖ ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് (OSINT) വിദഗ്‌ദ്ധൻ ഡാമിയൻ സൈമണാണ് ഇക്കാര്യം പുറത്തുവിട്ടത്. ഓപ്പറേഷൻ സിന്ദൂറിനിടെ കിരാന ഹിൽസിലെ പാകിസ്ഥാന്റെ ആണവായുധ ഡിപ്പോയിൽ ഇന്ത്യ ആക്രമണം നടത്തിയതായി ആദ്യം റിപ്പോർട്ട് ചെയ്തത് ഡാമിയൻ സൈമണായിരുന്നു.
2025 മെയ് മാസത്തിലാണ് പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. അന്ന് തകർന്ന പാകിസ്ഥാന്റെ നിരവധി പ്രധാന സൈനിക കേന്ദ്രങ്ങൾ ഇപ്പോഴും പൂർണ്ണമായും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും ഡാമിയൻ സൈമൺ പറഞ്ഞു
റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമത്താവളത്തിന്റെ പുനർ നിർമാണം ഇപ്പോഴും നടക്കുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽ കാണാം. ഇന്ത്യൻ ആക്രമണത്തിൽ തകർന്ന വടക്കൻ സിന്ധിലെ ജേക്കബാബാദ് വ്യോമതാവളത്തിലെ ഹാംഗർ ഇപ്പോഴും അറ്റകുറ്റപ്പണികൾ നടക്കുകയാണ്. ഇവിടത്തെ മേൽക്കൂര ഘട്ടംഘട്ടമായി പൊളിച്ചുമാറ്റുന്നുണ്ടെന്നും ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു.
റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിനും വടക്കൻ സിന്ധിലെ ജേക്കബാബാദ് വ്യോമതാവളത്തിനും പുറമേ, മുരിദ്, റഫീഖി, മുഷാഫ്, ബൊളാരി, ഖാദ്രിം, സിയാൽകോട്ട്, സുക്കൂർ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങൾ ഉൾപ്പെടെ പത്ത് സൈനിക താവളങ്ങളാണ് ഇന്ത്യൻ സൈന്യം തവിടുപൊടിയാക്കിയത്.















