എറണാകുളം: നടൻ തിലകന്റെ മകൻ ഷിബു തിലകൻ ബിജെപി സ്ഥാനാർത്ഥിയായി എറണാകുളത്ത് നിന്നും ജനവിധി തേടുന്നു. തൃപ്പുണിത്തുറ തിരുവാങ്കുളം ഡിവിഷനിലാണ് ഷിബു തിലകൻ മത്സരിക്കുന്നത്.
പഠനകാലം മുതൽ തന്നെ ബിജെപി അനുഭാവിയാണ് ഷിബു തിലകൻ. മൂന്ന് പതിറ്റാണ്ടായി ബിജെപിയിൽ സജീവമാണ്. കഴിഞ്ഞ തവണയും ഷിബു തിലകൻ മത്സര രംഗത്തുണ്ടായിരുന്നു. ഷിബു തിലകനൊപ്പം ഭാര്യ ലേഖയും മത്സരിക്കുന്നുണ്ട്. പത്തോൻപതാം വാർഡിലാണ് ലേഖ സ്ഥാനാർത്ഥിയാകുന്നത്.
കമ്യൂണിസ്റ്റ് കുടുംബമാണ് എന്റേതെന്ന് ഷിബു തിലകൻ പറഞ്ഞു . കമ്യൂണിസ്റ്റുകരനായ അച്ഛനുമായി പലതവണ രാഷ്‌ട്രീയം സംസാരിച്ചുണ്ട്. കമ്യൂണിസത്തിന്റെ കാലഘട്ടം ഭാരതത്തിൽ കഴിഞ്ഞു. പിൻതിരിപ്പൻ ആശയമായ കമ്യൂണിസം കൊണ്ട് ഭാരതത്തിന് മുന്നേറാൻ കഴിയില്ല. മുന്നേറാനുള്ള ആശയം സംഘത്തിന്റെ അല്ലെങ്കിൽ ബിജെപിയുടേതാണെന്ന് പറഞ്ഞ് അച്ഛനുമായി തർക്കിക്കുമായിരുന്നു. ഇന്ന് അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ബിജെപി അനുഭാവിയായി മാറിയേനെ. പണ്ട് നിങ്ങൾ എന്ന കമ്യൂണിസ്റ്റ് ആക്കി എന്ന് നാടകത്തിൽ പറഞ്ഞത് പോലെ നിങ്ങൾ എന്നെ സംഘിയാക്കി എന്ന് അച്ഛൻ പറഞ്ഞനേ, ഷിബു തിലകൻ പറഞ്ഞു.
ജനസേവനത്തോടൊപ്പം സിനിമയിലും ഷിബു തിലകൻ സജീവമാണ്. ‘ ആദ്യകാലത്ത് ബിസിനസായിരുന്നു. മഹാപ്രതിഭയായ അച്ഛനുള്ളത് കൊണ്ട് അഭിനയിക്കാൻ ഭയമായിരുന്നു. അച്ഛന്റെ പേര് മോശമാകാൻ പാടില്ലല്ലോ. പിന്നീട് അച്ഛന്റെ അവസാന കാലത്താണ് സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. ചെറിയ വേഷങ്ങളിൽ 25 ഓളം ചിത്രങ്ങൾ അഭിനയിച്ചിട്ടുണ്ട്’, അദ്ദേഹം കൂട്ടിച്ചേർത്തു.















