പത്തനംതിട്ട: ശബരിമല സ്വർണ്ണ കവർച്ചയിൽ നടൻ ജയറാമിനെ സാക്ഷിയാക്കാൻ നീക്കം. അദ്ദേഹത്തിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമയം തേടി. സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നാണ് നിര്‍ദേശം. നേരത്തേ ജയറാമില്‍ നിന്നും പ്രാഥമികമായി വിവരങ്ങള്‍ തേടിയിരുന്നു. സ്വര്‍ണ പാളികള്‍ ജയറാമിന്റെ വീട്ടില്‍ കൊണ്ടുവന്നു പൂജകൾ നടത്തിയിരുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പടി കൂടി സ്പോണ്‍സര്‍ ചെയ്തിരുന്നു. ഇതിന്റെ പൂജാ ചടങ്ങുകളിലായിരുന്നു ജയറാം പങ്കെടുത്തത്. ആന്ധ്രപ്രദേശ് സ്വദേശിയായ വ്യവസായിയും അയ്യപ്പഭക്തനുമായ ആളാണ് ഇതിന് പണം ചെലവഴിച്ചത്. ആന്ധ്രപ്രദേശിലായിരുന്നു നിര്‍മാണം.ഇതേ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി താന്‍ ജോലി ചെയ്യുന്ന ബെംഗളൂരുവിലെ ശ്രീറാംപുരിലെ അയ്യപ്പ ക്ഷേത്രത്തിലും എത്തിച്ചിരുന്നു.
2019 ഏപ്രില്‍-ജൂലൈ മാസങ്ങള്‍ക്ക് ഇടയിലായി നിർമിച്ച കട്ടിളപ്പടി പിന്നീട് ചെന്നൈയില്‍ എത്തിച്ച് സ്വര്‍ണം പൂശി. പിന്നീട് ചെന്നൈയില്‍ തന്നെ എത്തിച്ച് പൂജ നടത്തി. ഇതിലാണ് നടന്‍ ജയറാമും ഗായകന്‍ വീരമണിയും പങ്കെടുത്തത്.















