ബെൽഗാം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഗ്രൂപ്പ് വഴക്ക് മൂർച്ഛിച്ചു നിൽക്കുന്ന കർണാടകയിൽ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് മൂന്നാമനും രംഗത്ത്. ആഭ്യന്തരമന്ത്രി ജി പരമേശ്വരയാണ് ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തെത്തിയത്.
ദളിത് മുഖ്യമന്ത്രിയെ ആവശ്യപ്പെട്ട് തുംകൂരിൽ പ്രതിഷേധിക്കുന്ന ദളിത് സംഘടനകൾ കഴിഞ്ഞ ദിവസം പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ആഭ്യന്തരമന്ത്രി ജി പരമേശ്വര ഇക്കാര്യത്തിൽ പ്രതികരണം നടത്താൻ വിസമ്മതിച്ചു.
“മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചും മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചും ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഇതിനകം തന്നെ ധാരാളം പറഞ്ഞു കഴിഞ്ഞു”, ജി പരമേശ്വര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ തുംകൂരിൽ ദളിത് അനുകൂല സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. ജി പരമേശ്വരയെ കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയാക്കണമെന്ന് ദളിത് സംഘടനാ നേതാവ് ചലവാടി ശേഖർ ആവശ്യപ്പെട്ടു.
“ജി. പരമേശ്വരയെ മുഖ്യമന്ത്രിയായി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞങ്ങൾ തുംകൂരിൽ പ്രതിഷേധിക്കുന്നത്. ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനോട് അഭ്യർത്ഥിക്കുന്നു. ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വീട് ഞങ്ങൾ ഘെരാവോ ചെയ്യും,” ചലവാടി ശേഖർ പറഞ്ഞു.















