വാഷിംഗ്ടൺ: വൈറ്റ് ഹൗസിന് സമീപം രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ അക്രമിയെ തിരിച്ചറിഞ്ഞു. അഫ്ഗാൻ പൗരനായ റഹ്മാനുള്ള ലകൻവാൾ (29) ആണ് സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ച് കൊന്നതെന്ന് യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾ ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഓപ്പറേഷൻ അലൈസ് വെൽക്കം റീസെറ്റിൽമെന്റ് പ്രോഗ്രാമിന്റെ കീഴിൽ, 2021-ലാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസിൽ എത്തിയത്. യുവാവ് തനിച്ചാണ് അക്രമണം നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
നാഷണൽ ഗാർഡിന് നേരെ നടന്ന വെടിവയ്പ്പിനെ ‘ഭീകരാക്രമണം’ എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. ആ മൃഗത്തിന് വളരെ വലിയ വില നൽകേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. ജോ ബൈഡന്റെ കീഴിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് നമ്മുടെ രാജ്യത്ത് പ്രവേശിച്ച ഓരോ അന്യഗ്രഹജീവിയെയും പുനഃപരിശോധിക്കുമെന്നും ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് പറഞ്ഞു.
ഫരാഗട്ട് വെസ്റ്റ് മെട്രോ സ്റ്റേഷന് സമീപം പ്രാദേശിക സമയം ഉച്ചയ്‌ക്ക് 2:15 ഓടെയാണ് വെടിവയ്പ്പ് നടന്നത്. വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ വനിത ഉദ്യോഗസ്ഥയും ഉൾപ്പെടുന്നു. വെടിയേറ്റ രണ്ട് രണ്ട് ഗാർഡുകളുടെയും നില ഗുരുതരമാണ്. മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്നാണ് റഹ്മാനുള്ള ലകൻവാളിനെ വെടിവച്ചു കീഴ്പ്പെടുത്തിയത്. ഇയാൾക്കും നിസാര പരിക്കുണ്ട്.
ഫെഡറൽ ഓഫീസർമാർക്ക് നേരെയുള്ള ആക്രമണമായതിനാൽ ഫെഡറൽ തലത്തിൽ കേസെടുക്കുമെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു. യുഎസ് അധികാര കേന്ദ്രത്തിന് സമീപം അതിക്രമിച്ച് കയറിയാണ് അഭയാർത്ഥിയായ യുവാവ് സുരക്ഷാ ഭടൻമാരെ വെടിവെച്ച് കൊന്നത്. കുടിയേറ്റ- അഭയാർത്ഥി വിരുദ്ധ നിലപാട് ശക്തമാക്കാനും ഇത് ട്രംപിനെ പ്രേരിപ്പിച്ചേക്കും. മാത്രമല്ല അഫ്ഗാൻ കുടിയേറ്റക്കാർക്കുള്ള പുനരധിവാസ പദ്ധതികൾ പുനരാലോചിക്കാനും സാധ്യതയുണ്ട്.















