ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റ് ശ്രീലങ്കയെ ചുഴറ്റിയെറിഞ്ഞു . അതിഭീകരമായ പ്രകൃതി ദുരന്തത്തെ തുടർന്നുള്ള തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ മരണം 100 കടന്നു. രണ്ട് ലക്ഷത്തോളം പേർ ദുരിതത്തിലാണ്. നിലവിൽ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക് നീങ്ങുകയാണ്.
തലസ്ഥാനമായ കൊളംബോ പ്രളയ ഭീതിയിലാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചില പ്രദേശങ്ങളില്‍ 360 മില്ലിമീറ്റര്‍ വരെ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.
മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ആളുകള്‍ മണ്ണിനടിയില്‍പ്പെട്ടതാണ് മരണസംഖ്യ വര്‍ദ്ധിക്കാന്‍ കാരണം. മധ്യ പര്‍വതമേഖലകളിലാണ് മരണപ്പെട്ടവരില്‍ അധികവും. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലുകളിലുമായി 3,000-ത്തിലധികം വീടുകള്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ കേടുപാടുകള്‍ സംഭവിച്ചു. റോഡുകളിലും റെയില്‍വേ ട്രാക്കുകളിലും മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം ഗതാഗതം തടസ്സപ്പെട്ടു. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 18,000-ത്തിലധികം ആളുകളെ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
സ്ഥിതി രൂക്ഷമായതോടെ, ശ്രീലങ്കന്‍ സര്‍ക്കാര്‍ ആശുപത്രികള്‍, വൈദ്യുതി, ഇന്ധന വിതരണം തുടങ്ങിയ പ്രധാന മേഖലകളെ അവശ്യ സേവനങ്ങളായി പ്രഖ്യാപിക്കുകയും രാജ്യത്ത് ഒരു ആഴ്ചത്തേക്ക് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
പ്രളയത്തിലായ ശ്രീലങ്കയ്‌ക്ക് അടിയന്തര സഹായമെത്തിക്കുന്നതിനായി ഇന്ത്യ ‘ഓപ്പറേഷന്‍ സാഗര്‍ ബന്ധു’ എന്ന പേരില്‍ ദുരിതാശ്വാസ ദൗത്യം ആരംഭിച്ചു. ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത്,ഫ്രണ്ട്‌ലൈൻ യുദ്ധക്കപ്പലായ ഐ.എന്‍.എസ്. ഉദയഗിരി എന്നീ കപ്പലുകള്‍ വെള്ളിയാഴ്ച കൊളംബോയില്‍ എത്തി ദുരിതാശ്വാസ സാമഗ്രികളും അവശ്യവസ്തുക്കളും കൈമാറി.
12 ടൺ മാനുഷിക സഹായവുമായി സി-130ജെ വിമാനം കൊളംബോയിൽ ഇറങ്ങിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശനിയാഴ്ച അറിയിച്ചു.
കെലാനി, അട്ടനഗലു നദികളിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് വെള്ളിയാഴ്ച രാത്രി മുതൽ പശ്ചിമ പ്രവിശ്യയിൽ “അഭൂതപൂർവമായ ദുരന്ത സാഹചര്യം” ഉണ്ടാകുമെന്ന് ശ്രീലങ്കൻ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.















